യെമനിലെ ഹുദൈദ തുറമുഖം ആക്രമിച്ച് ഇസ്രയേല്‍. ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെടുകയും എണ്‍പതിലധികം പേർക്ക് പരുക്കേറ്റതായുമാണ് റിപ്പോർട്ടുകള്‍. ഹൂതി നീക്കങ്ങള്‍ക്കെതിരായ സന്ദേശമായാണ് ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖം ആക്രമിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യൊവ് ഗാലന്റ് വ്യക്തമാക്കി. ഇറാന്റെ പിന്തുണയോടെ മദ്ധ്യപൂർവ ദേശത്ത് നിലകൊള്ളുന്ന മറ്റ് സായുധ സംഘങ്ങൾക്ക് കൂടിയുള്ള ഭീഷണിയാണ് ഇതെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു.
അതെ സമയം യെമനെതിരായ അതിക്രൂരമായ ആക്രമണമാണ് നടന്നതെന്നാണ് ഹൂതി പ്രതിനിധിയായ മുഹമ്മദ് അബ്ദുള്‍സലാം പറഞ്ഞു. ഗാസയിലെ പലസ്തീനികള്‍ക്ക് നല്‍കുന്ന പിന്തുണ പിൻവലിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇസ്രയേല്‍ നീക്കത്തിന് പിന്നിലെന്നും അത് അസംഭവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലത്തെ ആക്രമണത്തിൽ പരിക്കേറ്റവർ തുറമുഖത്തെ ജീവനക്കാരാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. തുറമുഖത്ത് നാല് കപ്പലുകൾ ആക്രമണം നടന്ന സമയത്തുണ്ടായിരുന്നു. ഇവയ്ക്ക് പുറമെ എട്ട് കപ്പലുകൾ നങ്കൂരമിട്ടിട്ടുണ്ടായിരുന്നു. ഈ കപ്പലുകൾക്കൊന്നും ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് വിവരം.
ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഹൂതി പൊളിറ്റിക്കല്‍ കൗണ്‍സില്‍ പറയുന്നത്. ചെങ്കടലിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം തടയാൻ അമേരിക്കയുടേയും ബ്രിട്ടണിന്റേയും ഭാഗത്തു നിന്ന് നീക്കമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇസ്രയേല്‍ ആദ്യമായാണ് യെമനിലെ ഹൂതികള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്.