പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയടക്കം 145 രാജ്യങ്ങളിലെ അനധികൃത താമസക്കാരെ മടക്കി അയച്ച് യുഎസ്. ഒക്ടോബർ 22 നാണ് ഇന്ത്യാക്കാരെ വിമാനത്തിൽ തിരിച്ചയച്ചതെന്നാണ് യുഎസ് ഏജൻസി വെളിപ്പടുത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് ഇത്തരത്തിൽ ആളുകളെ തിരിച്ചയച്ചതെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി. 495 വിമാനങ്ങളിലായാണ് അനധികൃത കുടിയേറ്റക്കാരെ തിരികെ അയച്ചത്. കൊളംബിയ, ഇക്വഡോർ, പെറു, ഈജിപ്ത്, സെനഗൽ, ഇന്ത്യ, ചൈന, ഉസ്ബെകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയാണ് തിരിച്ചയച്ചത്
2024 ജൂൺ മുതൽ യുഎസ് അതിർത്തിയിലേക്ക് അനധികൃതമായി എത്തുന്നവരുടെ എണ്ണത്തിൽ 55 ശതമാനം കുറവുണ്ടായതായി അമേരിക്കൻ അധികൃതർ അവകാശപ്പെടുന്നു. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ നീക്കം. ഇത്തരം നടപടികൾ തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ രേഖകളില്ലാതെ യു.എസിൽ തുടരുന്ന ഇന്ത്യൻ പൗരരെ നാടുകടത്തുമെന്ന് ആഭ്യന്തരസുരക്ഷാവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റി എ കനേഗല്ലോ മുന്നറിയിപ്പ് നൽകി. അങ്ങനെയല്ലെന്ന മനുഷ്യക്കടത്തുകാരുടെ നുണകളിൽ വീഴരുതെന്നും കനേഗല്ലോ പറഞ്ഞു.