ഓസ്കർ അവാർഡ് വേദിയിൽ പങ്കെടുക്കാനുള്ള യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയുടെ ശ്രമത്തിനു അക്കാദമിയുടെ ചുകപ്പ് കാർഡ്. ഇതു രണ്ടാം തവണയാണ് അദ്ദേഹത്തിന്റെ ആവശ്യം അക്കാദമി തള്ളുന്നത്. ഞായറാഴ്ച ലോസ് ഏഞ്ചൽസിലെ ഡോൾബി തിയറ്ററിലാണ് പുരസ്‌കാര വിതരണ ചടങ്ങ് നടക്കുന്നത്. മാർച്ച് 12ന് നടക്കുന്ന ചടങ്ങിൽ വിർച്വൽ പ്രസംഗം നടത്താനുള്ള അനുമതി തേടിയാണ് യുക്രൈൻ പ്രസിഡന്റ് അക്കാദമിയെ സമീപിച്ചത്. എന്നാൽ ഒരു ഏജന്റ് മുഖേന നടത്തിയ ഈ നീക്കം അക്കാദമി തള്ളി.
സെലൻസ്‌കിക്ക് വേദി നൽകാനാകില്ലെന്ന് വ്യക്തമാക്കിയ അക്കാദമി ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനു തയ്യാറായില്ല. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനു പിന്നാലെ നിരവധി അന്താരാഷ്ട്ര വേദികളിൽ സെലൻസ്‌കി പങ്കെടുത്തിരുന്നു. കാൻ, വെനീസ് ചലച്ചിത്ര മേളകളിലും ഗ്രാമി പുരസ്‌കാരദാന ചടങ്ങിലുമെല്ലാം പ്രത്യേക ക്ഷണിതാവായി അദ്ദേഹം പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു. അടുത്തിടെ സമാപിച്ച ബെർലിൻ ചലച്ചിത്ര മേളയിലും വിർച്വൽ ആയി പങ്കെടുത്തിരുന്നു. ഏറ്റവുമൊടുവിൽ ജനുവരിയിൽ നടന്ന 80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാ വിതരണ വേദിയിലും അദ്ദേഹം പങ്കെടുത്തു. ഈ ആത്മവിശ്വാസത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര ഇവന്ററുകളിൽ ഒന്നായ ഓസ്കാർ വേദിയിൽ സാന്നിധ്യമാവാൻ സെലൻസ്കി ശ്രമം നടത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
https://mobile.twitter.com/PreityUpala/status/1634165757650280448/history