അഫ്‌ഗാനിസ്ഥാനില്‍ സ്ത്രീകള്‍ ടി വി സീരിയലുകളില്‍ അഭിനയിക്കുന്നത് വിലക്കി താലിബാന്‍ ഭരണകൂടം; മാധ്യമങ്ങള്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍

സ്‌ത്രീകൾ കഥാപാത്രങ്ങളാകുന്ന ടെലിവിഷൻ പരിപാടികളുടെ സംപ്രേഷണം നിർത്തിവെക്കാൻ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ടെലിവിഷൻ ചാനലുകൾക്ക്‌ നിർദേശം നൽകി. ഞാറാഴ്‌ചയാണ്‌ താലിബാൻ സർക്കാരിന്‌ കീഴിലെ സദാചാര മന്ത്രാലയം മാധ്യമങ്ങൾക്ക്‌ ഈ നിർദേശം നൽകിയത്‌. ടെലിവിഷൻ വാർത്താ ചാനലുകളിൽ പരിപാടികൾ അവതരിപ്പിക്കുന്ന വനിതാ മാധ്യമപ്രവർത്തകർ നിർബന്ധമായും ഹിജാബ്‌ ധരിക്കണമെന്നും താലിബാന്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.

പ്രസ്തുത മാർഗരേഖകൾ പ്രകാരം സിനിമകളിലോ നാടകങ്ങളിലോ സ്‌ത്രീകള്‍ അഭിനയിക്കാന്‍ പാടില്ല. പുരുഷന്മാർ നെഞ്ച് മുതല്‍ കാല്‍മുട്ടുവരെ വ‌സ്‌ത്രം ധരിച്ച്‌ മാത്രമേ ടെലിവിഷന്‍ ചാനലുകളില്‍ പരിപാടികൾ അവതരിപ്പിക്കാൻ പാടുള്ളു. മതവികാരം വൃണപ്പെടുത്ത തരത്തിലുള്ള ഹാസ്യപരിപാടികളോ വിനോദ പരിപാടികളോ പാടില്ല. ഇസ്‌ലാമിന്റെയോ അഫ്‌ഗാനിസ്ഥാന്റെയോ മൂല്യങ്ങൾക്ക്‌ നിരക്കാത്തതോ മുഹമ്മദ്‌ നബിയോ മറ്റ്‌ ആദരണീയ വ്യക്തിത്വങ്ങൾ കഥാപത്രങ്ങളോ ആകുന്ന പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിനും വിലക്കുണ്ട്‌. ഇതൊരു നിയമമല്ല, മതപരമായ നിർദേശങ്ങളാണെന്ന്‌ മന്ത്രാലയ വക്താവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

ആഗസ്റ്റിൽ താലിബാൻ അധികാരത്തിൽ എത്തിയതിന്‌ പിന്നാലെ സ്‌ത്രീകൾക്ക്‌ വസ്‌ത്രധാരണത്തിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സ്‌ത്രീകളുടെയും കുട്ടികളുടെയും മന്ത്രാലയത്തിനു പകരം ‘നന്മയുടെയും തിന്മയുടെയും’ മന്ത്രാലയവും സ്ഥാപിച്ചിരുന്നു.

സാധാരണയായി, സ്ത്രീകള്‍ മുഖ്യകഥാപാത്രമായി വരുന്ന സീരിയലുകളാണ് അഫ്ഗാന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യാറുള്ളത്. സ്ത്രീകള്‍ അഭിനയിക്കുന്നത് നിരോധിച്ചതോടെ ചാനല്‍ പരിപാടികള്‍ പ്രതിസന്ധിയിലായി. പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പലതും അവ്യക്തമാണ്. ഏത് പരിപാടിയെയും ഈ മാര്‍ഗനിര്‍ദേശപ്രകാരം വ്യാഖ്യാനിക്കാനും നടപടി എടുക്കാനും ഇതുവഴി അധികൃതര്‍ക്ക് കഴിയും. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അപ്രതീക്ഷിതമായിരുന്നുവെന്ന് മാധ്യമ സംഘടനാ പ്രതിനിധി ഹുജ്ജത്തുല്ലാ മുജദ്ദീദി പറഞ്ഞു. ഈ നിര്‍ദേശങ്ങള്‍ നിലവില്‍ വരുന്നത് ചാനല്‍ പരിപാടികളെ സാരമായി ബാധിക്കുമെന്നും ചാനലുകള്‍ പൂട്ടിപ്പോവുന്ന അവസ്ഥ ഉണ്ടാവുമെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.