സൈനിക കൗൺസിലുമായി കരാറുണ്ടാക്കിയതിൽ പ്രതിഷേധിച്ച് സുഡാനിൽ 12 മന്ത്രിമാർ രാജിവച്ചു

സൈനിക കൗൺസിലുമായി കരാറുണ്ടാക്കിയതിൽ പ്രതിഷേധിച്ച് സുഡാനിൽ 12 മന്ത്രിമാർ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയ അബ്ദുല്ല ഹംദുക്കിനാണ് രാജിക്കത്ത് നൽകിയത്. ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഒരുമാസത്തോളമായി നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് ഞായറാഴ്ചയാണ് ഹംദുക്കിനെ പ്രധാനമന്ത്രി സ്ഥാനത്ത് സൈന്യം പുനഃസ്ഥാപിച്ചത്.

സൈനിക മേധാവി ജന. അബ്ദുൽ ഫത്താഹ് അൽ ബുർഹാനുമായാണ് കരാർ ഒപ്പിട്ടത്. കാരറിനെ അന്താരാഷ്ട്ര സമൂഹം സ്വാഗതം ചെയ്തെങ്കിലും, സൈനിക അട്ടിമറിക്ക് നിയമസാധുത നൽകാനുള്ള ശ്രമമാണിതെന്ന് പറഞ്ഞ് സുഡാനിലെ ജനാധിപത്യാനുകൂലികൾ ഇതിനെ തള്ളിക്കളഞ്ഞിരുന്നു. ഭാവിയിലെ സുഡാനി സർക്കാറിൽ സൈന്യം പങ്കാളികളാകരുതെന്നും അവർ ആവശ്യപ്പെട്ടു.

ഒക്ടോബർ 25നാണ് ഇടക്കാല സർക്കാറിനെ അട്ടിമറിച്ച് അൽ ബുർഹാൻ അധികാരം പിടിച്ചെടുത്തത്. പ്രധാനമന്ത്രി അബ്ദല്ല ഹാംഡോക്കിനെ അറസ്റ്റ്‌ ചെയ്തു. വ്യവസായമന്ത്രി ഇബ്രാഹിം അൽ ഷെയ്‌ഖ്‌, വിവരമന്ത്രി ഹംസ ബലൗൾ എന്നിവരുൾപ്പെടെ അഞ്ച്‌ പ്രധാന നേതാക്കളും അറസ്റ്റിലായി. സർക്കാരിനെയും പരമോന്നത സമിതിയെയും പിരിച്ചുവിട്ടതായി ദേശീയ ടെലിവിഷനിലൂടെ ജനറൽ അബ്‌ദേൽ ഫത്താ ബുർഹാൻ പ്രഖ്യാപിക്കുകയും രാജ്യത്തെ ഇന്റർനെറ്റ്‌ ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. സൈനിക നടപടി രാജ്യത്ത് വ്യാപക പ്രതിഷേധത്തിനിടയാക്കുകയും 41 പേർ മരിക്കുകയും ചെയ്തിരുന്നു.1956ൽ ബ്രിട്ടനിൽനിന്നും ഈജിപ്തിൽനിന്നും സ്വാതന്ത്ര്യം നേടിയശേഷം രാജ്യം ഒട്ടനവധി അട്ടിമറിക്ക്‌ സാക്ഷ്യം വഹിച്ചു. 1989ൽ അൽ ബാഷർ ഭരണം കൈയടക്കിയതും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ചാണ്‌.