ഐബിഎം, കൊക്കോകോള അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് താക്കീത് നല്‍കി റഷ്യ

യുക്രൈന് എതിരായ സൈനിക നീക്കത്തില്‍ റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് താക്കീത് നല്‍കി റഷ്യ. കമ്പനികളുടെ ആസ്തികള്‍ കണ്ടുകെട്ടുമെന്നും ഉന്നതരെ പിടിച്ച് ജയിലില്‍ ഇടുമെന്നുമാണ് റഷ്യന്‍ ഭരണകൂടത്തിന്റെ ഭീഷണിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പശ്ചിമേഷ്യയില്‍ നിന്നുള്ള കമ്പനികളോടാണ് പുടിന്‍ ഭരണകൂടം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോണ്‍ വഴിയും കത്തുകളിലൂടെയും നേരിട്ടും റഷ്യന്‍ അധികൃതര്‍ നിരവധി അന്താരാഷ്ട്ര കമ്പനികളെ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊക്കക്കോള, ഐബിഎം, മക്‌ഡൊണാള്‍ഡ്, കെഎഫ്‌സി, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, പിസ്സ ഹട്ട് തുടങ്ങിയ കമ്പനികള്‍ക്കെല്ലാം മുന്നറിയിപ്പ് ലഭിച്ചു. റഷ്യന്‍ ഭരണകൂടത്തെ വിമര്‍ശിച്ച ഈ കമ്പനികളുടെ എല്ലാം ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ബൗദ്ധിക ആസ്തികള്‍ അടക്കം കമ്പനികളുടെ എല്ലാ ആസ്തികളും കണ്ടുകെട്ടുമെന്നുമാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.