റഷ്യ-ഓസ്ട്രിയ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് മോസ്കോയിലേക്ക്

രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മോസ്കോയിലേക്ക്. റഷ്യയും യുക്രെയിനും ഉൾപ്പെട്ട മേഖലയിലെ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ എല്ലാ പിന്തുണയും നല്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള സാഹചര്യം റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനുമായി ചർച്ച ചെയ്യുമെന്നും റഷ്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ തൻറെ സന്ദർശനം സഹായിക്കുമെന്നും റഷ്യയിലേക്ക് തിരിക്കും മുമ്പ് നല്കിയ പ്രസ്താവനയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

വൈകിട്ട് ആറിന് മോസ്കോയിലെത്തുന്ന പ്രധാനമന്ത്രിക്ക് പ്രസിഡൻറ് പുടിൻ അത്താഴ വിരുന്ന് ഒരുക്കും. രണ്ട് നേതാക്കൾ മാത്രമുള്ള ചർച്ച ഇന്ന് നടക്കും. ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടി നാളെയാണ്. മോസ്കോവിലെ ഇന്ത്യൻ സമൂഹത്തെയും നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. റഷ്യ യുക്രെയിൻ സംഘർഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി റഷ്യയിലെത്തുന്നത്. മോദിയുടെ സന്ദർശനത്തിന് ഏറെ പ്രാധാന്യം ഉണ്ടെന്നും അതിനാൽ പാശ്ചാത്യ രാജ്യങ്ങൾ അസൂയയോടെയാണ് സന്ദർശനത്തെ നോക്കിക്കാണുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

റഷ്യൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓസ്ട്രിയ സന്ദർശിക്കും. ഇന്ത്യ – ഓസ്ട്രിയ നയതന്ത്രബന്ധം 75 വര്‍ഷം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദര്‍ശനം. ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലെ ഒരു പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. 1983-ല്‍ ഇന്ദിര ഗാന്ധിയാണ് അവസാനമായി രാജ്യം സന്ദര്‍ശിച്ചത്. 1949-ല്‍ ആണ് ഇന്ത്യ ഓസ്ട്രിയയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത്.