ഒമിക്രോൺ: നിയന്ത്രണം കടുപ്പിച്ച്‌ ഫ്രാൻസ്‌, ജർമനിയിലും ഗ്രീസിലും മുൻകരുതലുകൾ ശക്തമാക്കി

ഒമിക്രോൺ വ്യാപനത്തെതുടർന്ന്‌ നിയന്ത്രണം കടുപ്പിച്ച്‌ ഫ്രാൻസ്‌. 2022 ജനുവരി മൂന്നുമുതൽ അടച്ചിട്ട സ്ഥലത്ത്‌ നടക്കുന്ന പൊതുപരിപാടികളിൽ രണ്ടായിരത്തിലധികം പേരെ അനുവദിക്കില്ല. പുറത്ത്‌ 5000 പേരായി ചുരുക്കും. ജോലി ചെയ്യുന്നവർ ആഴ്‌ചയിൽ മൂന്ന്‌ ദിവസമെങ്കിലും വീട്ടിലിരുന്ന് ജോലിചെയ്യണം. കഫെകളിലും ബാറുകളിലും പ്രവേശനം നിയന്ത്രിക്കും. മുൻകരുതൽ ഡോസ്‌ നൽകുന്നതിന്റെ ഇടവേള വാക്‌സിൻ സ്വീകരിച്ച്‌ മൂന്നുമാസത്തിനുശേഷമായി കുറയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്‌. എന്നാൽ, പുതുവത്സരാഘോഷങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. ശനിയാഴ്‌ച ഒരു ലക്ഷം പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതോടെയാണ്‌ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്‌.

ജർമനിയിൽ നിയന്ത്രണങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിൽ 100 പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ഗ്രീസിലും ഡെന്മാർക്കിലും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്‌. ഒമിക്രോണ്‍ വകഭേദം കൊടുങ്കാറ്റായി പടര്‍ന്നേക്കുമെന്ന ആശങ്കയില്‍ അമേരിക്കയും യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. കോവിഡിന്റെ പുതിയ വകഭേദത്തെ നേരിടാന്‍ വാക്‌സിനെടുക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ മുഴുവന്‍ ആളുകളോടും അഭ്യര്‍ത്ഥിച്ചു. അമേരിക്കയില്‍ കോവിഡ് ടെസ്റ്റുകള്‍ ഊര്‍ജിതമാക്കി. സൈനിക ഡോക്ടര്‍മാരെക്കൂടി കര്‍മരംഗത്തിറക്കി ആശുപത്രികളെ കൂടുതല്‍ ബലപ്പെടുത്താന്‍ ബൈഡന്‍ ഭരണകൂടം ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.