ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായ ഋഷി സുനക് ബ്രിട്ടനിലെ മികച്ച പ്രധാനമന്ത്രിയായിരിക്കുമെന്ന് ഞായറാഴ്‌ച നടന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ടിയെ പിന്തുണച്ച 48 ശതമാനം പേരും സുനകിനെ പിന്തുണയ്ക്കുമെന്ന് ഫലം. വിദേശ സെക്രട്ടറി ലിസ് ട്രസിനെ 39 ശതമാനവും വാണിജ്യമന്ത്രി പെന്നി മോര്‍ഡൗന്റിനെ 33 ശതമാനവും പിന്തുണയ്ക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള മത്സരം അന്തിമഘട്ടത്തിലെത്തി.
പാര്‍ടിയുടെ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ രണ്ട് റൗണ്ട് വോട്ടെടുപ്പിലും ഋഷി സുനകായിരുന്നു ഒന്നാമത്. കണ്‍സര്‍വേറ്റീവ് പാര്‍ടി വെബ്സൈറ്റില്‍ നടത്തിയ സര്‍വേയില്‍ മുന്‍മന്ത്രി കെമി ബഡ്നോച്ചാണ് മുന്നില്‍(31 ശതമാനം). രണ്ടാം സ്ഥാനത്ത് ലിസ് ട്രസും മൂന്നാമത് പെന്നി മോര്‍ഡൗന്റും നാലാമത് ഋഷി സുനകും (17 ശതമാനം) ആണുള്ളത്. പാർലമെന്‍റേറിയൻമാർക്കിടയിൽ ഋഷിക്ക് വ്യക്തമായ പിന്തുണയുണ്ടെങ്കിലും കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ പെന്നി മോർഡൌന്റിനാണ് മുൻതൂക്കം. മത്സരത്തിന്റെ അവസാന ഫലം നിർണയിക്കുന്നതും കൺസർവേറ്റീവ് പാർട്ടി അംഗങ്ങളായ രണ്ടു ലക്ഷത്തിലധികം പേരുടെ വോട്ടുകളാണ്. ബ്രിട്ടനിൽ ബോറിസ് ജോൺസന്റെ രാജിക്ക് കാരണമായ ആദ്യ രാജി ധനമന്ത്രിയായിരുന്ന ഋഷി സുനകിന്റതായിരുന്നു. വിജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പഥത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശൻ ആകും ഋഷി സുനക്.