കുടിയേറ്റം നിയന്ത്രണാതീതം; വിസ നിയമങ്ങൾ കടുപ്പിച്ച് ന്യൂസിലന്‍ഡ്

കുടിയേറ്റം നിയന്ത്രിക്കാൻ വിസ നിയമങ്ങള്‍ കർശനമാക്കാൻ ഒരുങ്ങി ന്യൂസിലന്‍ഡ്. കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള ജോലികള്‍ക്ക് ഇംഗ്ലീഷ് ഭാഷ നിർബന്ധമാക്കുക, മിനിമം വൈദഗ്ധ്യവും തൊഴിൽ പരിചയവും ഉറപ്പാക്കുക, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് താമസിക്കുന്നതിനുള്ള കാലയളവ് അഞ്ച് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി കുറയ്ക്കുക തുടങ്ങിയ മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരിക. ന്യൂസിലന്‍ഡിലേക്കുള്ള കുടിയേറ്റം സര്‍വകാല റെക്കോര്‍ഡിലേക്ക് എതിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആണ് പുതിയ നീക്കം. രാജ്യത്തെ ഉയർന്ന കുടിയേറ്റ നിരക്കിനെക്കുറിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണ്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അതെ സമയം സെക്കൻഡറി അധ്യാപകരെപ്പോലെ ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് പ്രസ്താവനയിൽ പറഞ്ഞു. ജോലികളിൽ ന്യൂസിലൻഡുകാർക്ക് മുൻഗണന ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പുതിയ മാറ്റങ്ങള്‍ കുടിയേറ്റക്കാർ ചൂഷണത്തിന് ഇരയാകാനുള്ള സാധ്യത കുറയ്ക്കുമെന്നും എറിക്ക അവകാശപ്പെടുന്നു.

51 ലക്ഷം മാത്രം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ കോവിഡിന് ശേഷം കുടിയേറ്റം വർധിച്ചതായാണ് കണക്കുകള്‍. 51 ലക്ഷമാണ് ന്യൂസിലൻഡിലെ ജനസംഖ്യ. 1,73,000 പേർ കഴിഞ്ഞ വർഷം ന്യൂസിലൻഡിലേക്ക് കുടിയേറിയെന്നാണ് റിപ്പോർട്ട്.കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ ആസ്‌ട്രേലിയയും വിസ നിയമങ്ങൾ കർശനമാക്കിയിരുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് തീരുമാനം.