ഒമിക്രോണിനെക്കാൾ വ്യാപനശേഷി; ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു

ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു. 12 പേരിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. 46 തവണ ജനിതക വ്യതിയാനം സംഭവിച്ച വകഭേദമാണിതെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ എല്ലാ വാക്സിനുകളെയും പ്രതിരോധിക്കാന്‍ കഴിവുള്ളതും കൂടുതല്‍ മാരകവുമാണ് ഇതെന്നാണ് കണ്ടെത്തല്‍. ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ നിന്ന് വന്നയാള്‍ക്കാണ് ആദ്യം വകഭേദം സ്ഥിരീകരിച്ചത്. തുടര്‍ന്ന്, സമ്പര്‍ക്കത്തിലുണ്ടായിരുന്നവരില്‍കൂടി രോഗം കണ്ടെത്തുകയായിരുന്നു. ഇഹു(ഐ.എച്ച്.യു) മെഡിറ്ററാൻ ഇൻഫെക്ഷൻ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.1.640.2 എന്ന വകഭേദത്തിന് ‘ഇഹു’ എന്ന് പേരിട്ടത്.

ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത് വരെ ഈ വകഭേദം ഇഹു എന്ന പേരിലായിരിക്കും അറിയപ്പെടുക. ഈ വകഭേദത്തിന് വുഹാനിൽ പടർന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തിൽ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അതിനാല്‍ ഈ വൈറസിന് വാക്സിനുകളിൽ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഈ വകഭേദം മരണസംഖ്യ കൂട്ടുമോ എന്നുള്ള ഗവേഷണം പുരോഗമിക്കുകയാണ്.