മുലപ്പാലില്ല, ഭക്ഷണമില്ല, കുഞ്ഞിന് സൂര്യപ്രകാശം മാത്രം നൽകി; നവജാത ശിശുവിന്റെ മരണത്തിൽ വ്ലോഗർക്ക് തടവ്ശിക്ഷ

അമാനുഷിക ശക്തി ലഭിക്കുന്നതിനായി മുലപ്പാലും, ഭക്ഷണവും നൽകാതെ സൂര്യപ്രകാശം മാത്രം നൽകിയതിന് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ വ്ലോഗർക്ക് തടവ്ശിക്ഷ. പോഷഹാകാരക്കുറവും ന്യൂമോണിയയും ബാധിച്ചാണ് കുഞ്ഞ് മരിച്ചത്. സോചിയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല‍. തുടർന്ന് മാക്സിം ല്യുട്ടി എന്ന റഷ്യൻ ഇൻഫ്ലുവൻസർക്കാണ് എട്ടു വര്ഷം തടവുശിക്ഷ ലഭിച്ചത്.

കോസ്‌മോസ് എന്നായിരുന്നു കുഞ്ഞിന്‍റെ പേര്. സൂര്യപ്രകാശത്തിൽ കാണിച്ചാൽ കുഞ്ഞിന് അമാനുഷിക കഴിവുകൾ ലഭിക്കുമെന്ന് ല്യൂട്ടി വിശ്വസിച്ചിരുന്നു. കോസ്മോസ് ജനിച്ചത് വീട്ടിലായിരുന്നു. ഭാര്യ ഒക്സാന മിറോനോവയ്ക്ക് പ്രസവ വേദന വന്നപ്പോള്‍ ആശുപത്രിയിൽ കൊണ്ടുപോവാൻ ല്യൂട്ടി തയ്യാറായിരുന്നില്ല. കുഞ്ഞിന് മുലപ്പാൽ നൽകാൻ ഒക്സാനയെ ല്യുട്ടി അനുവദിച്ചില്ല. ഒക്സാന രഹസ്യമായി കുഞ്ഞിനെ മുലയൂട്ടാൻ ശ്രമിച്ചു. പക്ഷേ അവൾക്ക് ല്യുട്ടിയെ ഭയമായിരുന്നുവെന്ന് ബന്ധു പറയുന്നു. മറ്റ് ഭക്ഷണമൊന്നുമില്ലാതെ സൂര്യപ്രകാശം കൊണ്ടുമാത്രം ജീവിക്കാൻ കഴിയുമെന്ന് തെളിയിക്കാനായി കുഞ്ഞിനെ വെച്ച് ഇയാള്‍ പരീക്ഷണം നടത്തുകയായിരുന്നുവെന്നാണ് പരാതി. കുഞ്ഞിന് വേണ്ട ചികിത്സ നൽകാനും ല്യുട്ടി തയ്യാറായില്ല. കുഞ്ഞിനെ തണുത്ത വെള്ളത്തിലാണ് കുളിപ്പിച്ചിരുന്നത്.

കോസ്മോസിന്റെ മരണത്തിന് പിന്നാലെ തന്നെ മാക്സിമിനെയും ഒക്സാനയെയും പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷത്തോളമായി ജയിലില്‍ കഴിയുകയാണ് മാക്സിം. കേസിന്റെ വിധി പറയുന്നതിന് മുന്നോടിയായുള്ള അവസാന വിചാരണ ദിവസം കോടതിയിലെത്തിയ മാക്സിം കുറ്റം സമ്മതിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് എട്ട് വർഷത്തെ ജയില്‍ ശിക്ഷ കോടതി വിധിച്ചത്