ഇന്ത്യാ വിരുദ്ധ നിലപാട് കടുപ്പിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു.ഇന്ത്യന്‍ സൈന്യത്തെ പൂര്‍ണമായും രാജ്യത്ത് നിന്ന് ഒഴിപ്പിക്കുമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു പ്രഖ്യാപിച്ചു. ചൈനയില്‍ നിന്ന് സൈനിക സഹായ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈനിക ട്രൂപ്പുകള്‍ക്ക് മുയ്‌സു മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യന്‍ സൈന്യം ഇനി സാധാരണക്കാരുടെ വേഷത്തില്‍ വന്നാല്‍ പോലും മെയ് പത്തിന് ശേഷം മാലിദ്വീപില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും മുയ്‌സു വ്യക്തമാക്കി. 2009 മുതല്‍ മാലദ്വീപിലെ സ്ഥിരം സാന്നിധ്യമാണ് ഇന്ത്യ.
നേരത്തെ ഇന്ത്യയുടെ സിവിലിയന്‍ ടീം മാലിദ്വീപിലെ എവിയേഷന്‍ പ്ലാറ്റ്‌ഫോമിന്റെ ചുമതലയേറ്റെടുക്കാനായി എത്തിയിരുന്നു. ഇതും കൂടി സൂചിപ്പിച്ചാണ് മുയ്‌സി നിലപാട് അറിയിച്ചത്. അതേസമയം മാര്‍ച്ച് പത്തിനായിരുന്നു ഇന്ത്യന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനുള്ള അന്തിമ തിയതി. ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയിരുന്നു.
മാലദ്വീപിൽ ഇന്ത്യാവിരുദ്ധ ജനവികാരം ഉയർത്തി അധികാരത്തിലെത്തിയ പ്രസിഡന്റ് മുയ്സുവിന്റെ ആവശ്യപ്രകാരമാണ് ഇന്ത്യ നിർമിച്ചുനൽകിയ തീരദേശ റഡാർ ശൃംഖലയും പര്യവേക്ഷണ ഹെലികോപ്റ്ററും പട്രോൾ ബോട്ടും പ്രവർത്തിപ്പിക്കുന്ന സൈനിക സാങ്കേതികവിദഗ്ധരെ പിൻവലിക്കാൻ നിർബന്ധിതമായത്. ചർച്ചകളെത്തുടർന്ന് സിവിലിയൻ വിദഗ്ധരെ പകരം അയയ്ക്കാൻ മാലദ്വീപ് സർക്കാർ അനുവദിച്ചു.
അതേസമയം മാര്‍ച്ച് 10നകം ഇന്ത്യൻ സൈനികരുടെ ആദ്യ ബാച്ച് മാലദ്വീപ് വിടുമെന്നാണ് റിപ്പോർട്ട്. നിലവില്‍ ആദ്യ ബാച്ചിനെ പിന്‍വലിക്കുമെങ്കിലും മറ്റ് രണ്ട് പ്ലാറ്റ്ഫോമുകളിലെ സൈനികരെ മാറ്റിസ്ഥാപിക്കുന്നതിന് മേയ് പത്ത് വരെ സമയമുണ്ട്.