• inner_social
  • inner_social
  • inner_social

മോദിക്കെതിരായ പരാമര്‍ശം: 3 മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് മാലദ്വീപ് സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമർശം വിവാദമായതിനു പിന്നാലെ മന്ത്രിമാരെ പുറത്താക്കി മാലദ്വീപ് ഭരണകൂടം. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ​ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി. ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകളും ഇവർ പങ്കുവച്ചിരുന്നു. ഈ പരാമർശങ്ങൾ വലിയ വിവാദമായി. സംഭവത്തിൽ ഇന്ത്യ മാലദ്വീപിനെ കടുത്ത അതൃപ്തിയും അറിയിച്ചു. മാലദ്വീപിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയാണ് ഭരണകൂടത്തെ ഔദ്യോഗികമായി അതൃപ്തി അറിയിച്ചത്

ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റുകയാണെന്ന മന്ത്രി അബ്ദുല്ല മഹ്സൂം മജീദിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തുടക്കം. പിന്നാലെ, മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് മന്ത്രി മറിയം ഷിയുനയും രംഗത്തെത്തി. നരേന്ദ്ര മോദിയെ ‘കോമാളി’യെന്നും ‘ഇസ്രായേലിന്റെ പാവ’യെന്നും വിളിച്ചായിരുന്നു അധിക്ഷേപം.

അതേ സമയം മന്ത്രിമാരുടേത് സർക്കാരിൻ്റെ അഭിപ്രായമല്ലെന്ന് മാലദ്വീപ് പ്രസ്താവനയിൽ അറിയിച്ചു. “വിദേശ നേതാക്കള്‍ക്കും, ഉന്നത സ്ഥാനങ്ങളിലുള്ള വ്യക്തികള്‍ക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ അഭിപ്രായപ്രകടനങ്ങളൊന്നും തന്നെ മാലദ്വീപ് ഭരണകൂടത്തിന്റെ നയങ്ങളെ പ്രതിനിധീകരിക്കുന്നില്ല അവ തികച്ചും വ്യക്തിപരം മാത്രമാണ്.” മാലദ്വീപിലെ സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.