• inner_social
  • inner_social
  • inner_social

ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായി ലിസ്‌ ട്രസിനെ തെരഞ്ഞെടുത്തു

ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായി ലിസ്‌ ട്രസിനെ തെരഞ്ഞെടുത്തു. മുൻ ധനമന്ത്രിയും ഇന്ത്യൻവംശജനുമായ ഋഷി സുനകുമായുള്ള പോരാട്ടത്തിലാണ് ബ്രീട്ടീഷ് വിദേശ സെക്രട്ടറിയായ ലിസ് ട്രസ് ബോറിസ്‌ ജോൺസന്റെ പിൻഗാമിയായത്. ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയാണ് ലിസ്. പുതിയ പ്രധാനമന്ത്രിയെയും കൺസർവേറ്റീവ്‌ പാർടി നേതാവിനെയും തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്‌ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. പ്രാദേശികസമയം 12.30ന്‌ (ഇന്ത്യൻ സമയം വൈകിട്ട്‌ അഞ്ച്‌) ആണ് ഔദ്യോഗികമായി വിജയിയെ പ്രഖ്യാപിച്ചത്. അഭിപ്രായ സർവേകൾ ലിസ് ട്രസിനാണ് മുൻതൂക്കം പ്രഖ്യാപിച്ചിരുന്നത്. ട്രസ്‌ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തുടങ്ങിയതായ വാർത്തകളും പുറത്തുവന്നു. തോറ്റാലും പുതിയ സർക്കാരിന്‌ പൂർണ പിന്തുണ നൽകുമെന്ന്‌ ഋഷി സുനക്‌ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.

നിലവിൽ എലിസബത്ത്‌ രാജ്ഞി താമസിക്കുന്ന സ്കോട്ട്‌ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലാണ ചൊവ്വാഴ്ച പുതിയ പ്രധാനമന്ത്രിയുടെ നിയമന ചടങ്ങ്‌ നടക്കുക. ചൊവ്വ രാവിലെതന്നെ രാജി സമർപ്പിക്കാൻ ബോറിസ്‌ ജോൺസൻ സ്കോട്ട്‌ലൻഡിലേക്ക്‌ പോകും. രാജി സ്വീകരിച്ചശേഷം തെരഞ്ഞെടുപ്പ്‌ വിജയിയെ പുതിയ സർക്കാർ രൂപീകരിക്കാർ രാജ്ഞി ക്ഷണിക്കും. രാജ്ഞിയായി 70 വർഷം പൂർത്തിയാക്കിയ എലിസബത്ത്‌ ഇതുവരെ 14 പ്രധാനമന്ത്രിമാരെ നിയമിച്ചിട്ടുണ്ട്‌.

ഇന്ത്യയുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവ് കൂടിയാണ് ലിസ് ട്രസ്. ബ്രിട്ടനും ഇന്ത്യയും ആഗോള വ്യാപാര ശക്തിയുടെ ‘സ്വീറ്റ് സ്പോട്ട്’ ആണെന്നായിരുന്നു ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയായിരിക്കെ ലിസ് പറഞ്ഞത്.

വിവാദങ്ങളിൽ അകപ്പെട്ട് ബോറിസ് ജോൺസൺ ജൂലൈ 7ന് രാജിന് വച്ചതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള നടപടികൾ കൺസർവേറ്റീവ് പാർട്ടി തുടങ്ങിയത്. കൺസർവേറ്റീസ് പാർട്ടി എംപിമാർക്കിടയിൽ നടന്ന വോട്ടെടുപ്പിൽ ഋഷി സുനകിനും പെന്നി മോർഡന്റിനും പിന്നിലായിരുന്നു ലിസ്. എന്നാൽ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് തുടങ്ങിയതോടെ ലിസ് ട്രസ് ആധിപത്യം നേടി. അവസാനം വരെ നിലനിർത്താനുമായി. ഇന്ത്യൻ വംശജൻ, അതി സമ്പന്നൻ എന്നീ പ്രചാരണങ്ങൾ ഋഷി സുനകിന് തിരിച്ചടിയാകുകയും ചെയ്തു.