രാജ്യത്ത് ബുർഖ നിരോധനം നടപ്പിലാക്കാനൊരുങ്ങി സ്വിറ്റ്‌സർലൻഡ്. 2025 ജനുവരി 1 മുതൽ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. ഇതോടെ ബുർഖയും നിഖാബും പോലുള്ള മുഖാവരണങ്ങൾ നിരോധിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് സ്വിറ്റ്‌സർലൻഡും ചേരും. ദേശീയ സുരക്ഷ മുതൽ സാമൂഹിക ഐക്യം വരെയുള്ള വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം നടപ്പാക്കുന്നത്. 2021ൽ നടത്തിയ ഹിതപരിശോധനയെ തുടർന്നാണ് സ്വിറ്റ്സർലൻഡിൽ മുഖാവരണം നിരോധിക്കാനുള്ള നീക്കം പ്രാബല്യത്തിൽ വരുത്തുന്നത്.
രാജ്യത്തെ മുസ്ലിം സംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പ് നേരിട്ടെങ്കിലും 51 ശതമാനം വോട്ടർമാർ നിരോധനത്തെ പിന്തുണച്ചു. നിയമം ലംഘിക്കുന്നവർക്ക് 1,000 സ്വിസ് ഫ്രാങ്ക് വരെ പിഴ ചുമത്താം. മുസ്ലീം സ്ത്രീകളെ അടിച്ചമർത്തുന്ന നീക്കങ്ങൾ ഒരു നാഗരിക സമൂഹത്തിന് ചേർന്നതല്ലെന്ന് സ്വിറ്റ്സർലാൻഡിലെ ഫെഡറേഷൻ ഓഫ് ഇസ്ലാമിക് ഓർഗനൈസേഷൻ സർക്കാർ നീക്കത്തോടെ നേരത്തെ പ്രതികരിച്ചിരുന്നു.
അതെ സമയം വിമാനങ്ങൾ, നയതന്ത്ര മേഖലകൾ, ആരാധനാലയങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനം, പരമ്പരാഗത ആചാരങ്ങൾ, കല ആവിഷ്കാരങ്ങൾ, പൊതുസമ്മേളനങ്ങൾ, പ്രതിഷേധങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ മുഖം മറക്കേണ്ട ആവശ്യമുണ്ടായാൽ അനുമതി നൽകി. നേരത്തേ തുനീഷ്യ, ആസ്ട്രിയ, ഡെൻമാർക്, ഫ്രാൻസ്, ബെൽജിയം, അടക്കം 16 രാജ്യങ്ങൾ ബുർഖ നിരോധനം നടപ്പാക്കിയിട്ടുണ്ട്.
അതേസമയം, സ്വിറ്റ്സർലാൻഡിൽ അഞ്ച് ശതമാനം മാത്രം മുസ്ലീങ്ങളാണുള്ളത്. ഇതിൽ ചുരുക്കം ചില സ്ത്രീകൾ ബുർഖ പോലുള്ള മുഖം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുന്നു. അഫ്ഗാനിസ്ഥാനിൽ ധരിക്കുന്ന ഗാർബ് എന്നറിയപ്പെടുന്ന വസത്രമാണിതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.