ഇന്തോനേഷ്യൻ പ്രസിഡൻ്റായി മുൻ പ്രതിരോധ മന്ത്രി പ്രബോവോ സുബിയാന്തോ സത്യപ്രതിജ്ഞ ചെയ്തു

ഇന്തോനേഷ്യയുടെ എട്ടാമത്തെ പ്രസിഡന്റായി പ്രബോവോ സുബിയാന്തോ ചുമതലയേറ്റു. മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെട്ട മുൻ പ്രത്യേക സേന കമാൻഡറായ പ്രബോവോ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്‌. മനുഷ്യാവകാശ ലംഘനം നടത്തിയെന്നാരോപിച്ച്‌ അമേരിക്ക സുബിയാന്തോക്കെതിരെ യാത്രാനിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട്‌ പിൻവലിച്ചു. 2014ലും 2019ലും പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിച്ചിരുന്നു. തലസ്ഥാനമായ ജക്കാർത്തയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നാൽപതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

ആഗോളതലത്തില്‍ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ രാജ്യമാണ് ഇന്തോനേഷ്യ. 277 മില്യണ്‍ ജനങ്ങളില്‍ 90 ശതമാനവും മുസ്ലിം സമുദായത്തില്‍ നിന്നുമായതിനാല്‍, ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രം എന്ന വിശേഷണംകൂടി ഇന്തോനേഷ്യക്കുണ്ട്. ഇന്ത്യന്‍, പസഫിക് സമുദ്രങ്ങള്‍ക്കിടയില്‍ തന്ത്രപ്രധാനമായ സ്ഥാനം കൊണ്ടു മാത്രമല്ല ഐക്യരാഷ്ട്രസഭ, ജി20, ആസിയാന്‍ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര സംഘടനകളിലെ അംഗത്വങ്ങളും ആഗോള കാര്യങ്ങളില്‍ രാജ്യത്തിനു വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.