ഓരോ 11 മിനിറ്റിലും ഒരു സ്ത്രീ കുടുംബാംഗത്താൽ കൊല്ലപ്പെടുന്നു -യു.എൻ

ലോകത്ത്‌ ഓരോ 11 മിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ വീതം അവരുടെ ജീവിതപങ്കാളിയാലോ അടുത്ത കുടുംബാംഗത്താലോ കൊല്ലപ്പെടുന്നെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളാണ്‌ ലോകത്ത്‌ ഏറ്റവും വ്യാപകമായുള്ള മനുഷ്യാവകാശ ലംഘനം. ഇത്‌ തടയാൻ സർക്കാരുകൾ പ്രത്യേക കർമപദ്ധതിക്ക്‌ രൂപംനൽകണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ്‌ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉന്മൂലം ചെയ്യാനുള്ള അന്തർദേശീയ ദിനം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ അതിക്രമങ്ങൾ, ലൈംഗിക പീഡനങ്ങൾ, വിദ്വേഷപ്രചാരണം, വ്യക്തിഹത്യ എന്നിവയും അധികരിക്കുന്നു.

ഓൺലൈൻ വഴിയും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളും ലൈംഗികാധിക്ഷേപങ്ങളും ഫോട്ടോ ദുരുപയോഗം ചെയ്യലും വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. 2026ൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾക്കുള്ള ഫണ്ടിങ്‌ 50 ശതമാനം വർധിപ്പിക്കണം. മനുഷ്യകുലത്തിന്റെ പാതിവരുന്ന സ്ത്രീകൾക്കുനേരെയുള്ള വിവേചനങ്ങളും അതിക്രമങ്ങളും വർധിക്കുന്നു അതോടൊപ്പം അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കാനിടയാക്കുന്നു. സുസ്ഥിരവികസനത്തിന്റെ ഭാഗമായി എല്ലാമേഖലകളിലും സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കാൻ അവർക്കുനേരെയുള്ള അതിക്രമങ്ങൾ തടഞ്ഞേ മതിയാകൂവെന്നും ഗുട്ടെറസ് പ്രസ്താവനയിൽ പറഞ്ഞു. ‘സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഒന്നുചേരുക’ എന്നതാണ്‌ ഇത്തവണത്തെ ദിനാചരണ സന്ദേശം.