വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി എസ്.ജയശങ്കർ; പ്രധാനമന്ത്രിക്ക് റഷ്യയിലേക്ക് ക്ഷണം

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ക്രെംലിനിൽ നടന്ന കൂടിക്കാഴ്ചയിൽ യുക്രെയ്ൻ – റഷ്യ യുദ്ധം ഉൾപ്പടെ നിരവധി അന്താരാഷ്ട്ര വിഷയങ്ങള്‍ ചർച്ചയായി. കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടുത്ത വർഷം റഷ്യ സന്ദർശനത്തിനായി പുടിൻ ക്ഷണിച്ചു. സുഹൃത്തായ മോദിയെ റഷ്യയിൽ കാണാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പുടിൻ ജയശങ്കറിനെ അറിയിച്ചു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിൽ എത്തിയ എസ് ജയശങ്കർ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായും കൂടിക്കാഴ്ച നടത്തി. ഇന്‍ഡോ-പസഫിക്, യുക്രെയ്ന്‍ സംഘര്‍ഷം, ഗാസ വിഷയം തുടങ്ങിയ ആഗോള പ്രശ്നങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

യുക്രെയ്നിൽ എന്താണ് നടക്കുന്നതെന്ന് നിരവധി തവണ താൻ മോദിയോട് വിശദീകരിച്ചിട്ടുണ്ടെന്ന് പുടിൻ പറഞ്ഞു. പ്രശ്നം സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാൻ​ മോദി പരമാവധി സഹായം ചെയ്യുമെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ വാഗ്ദാനം ഞങ്ങൾ കൂടുതൽ പരിശോധിക്കും. യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ തയാറാണെന്നും പുടിൻ വിദേശകാര്യമന്ത്രിയെ അറിയിച്ചു. അടുത്ത വർഷം റഷ്യയും ഇന്ത്യയും തമ്മിൽ നടക്കാനിരിക്കുന്ന വാർഷിക ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് ജയ്ശങ്കർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലും റഷ്യയിലുമായി ഇതുവരെ 21 വാർഷിക ഉച്ചകോടികലാണ് നടന്നിട്ടുള്ളത്. 2021 ഡിസംബറിൽ ഡൽഹിയിലാണ് അവസാന ഉച്ചകോടി നടന്നത്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഭൗമരാഷ്‌ട്രീയ യാഥാര്‍ഥ്യങ്ങളെയും തന്ത്രപരമായ ഒത്തുചേരലിനെയും പരസ്പര നേട്ടത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ജയശങ്കര്‍ അഭിപ്രായപ്പെട്ടു.