ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കു നേരെ ബോംബാക്രമണം; പരിക്കില്ലാതെ രക്ഷപ്പെട്ടു

ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ​ങ്കെടുത്ത പരിപാടിക്കു നേരെ ബോംബാക്രമണം. അദ്ദേഹം പരുക്കേൽക്കാതെ രക്ഷപ്പെട്ടെന്നാണ് വിവരം. പടിഞ്ഞാറൻ ജപ്പാനിലെ വാകയാമയിൽ തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു ആക്രമണം.ആക്രമണമുണ്ടായതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്ന് മാറ്റി. സ്ഥലത്തുനിന്ന് സ്ഫോടനത്തിനു സമാനമായ ശബ്‌ദം കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

സംഭവ സ്ഥലത്തുനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ മാറ്റുന്നതിന്റെയും ഒരാളെ പിടിച്ചുകൊണ്ടു പോകുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുറമുഖം സന്ദർശിച്ച ശേഷം സമീപത്തെ വേദിയിൽ പ്രസംഗിക്കാൻ തയാറെടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കഴിഞ്ഞ വര്‍ഷം പൊതുപരിപാടിക്കിടെ വെടിയേറ്റ് മരിച്ചിരുന്നു.