ഇസ്രായേൽ: പാർലമെന്റിന്‌ കൂടുതൽ അധികാരം നൽകുന്ന ബിൽ മരവിപ്പിക്കുന്നതായി നെതന്യാഹു

ഒടുവിൽ മാസങ്ങൾ നീണ്ട ഇസ്രായേൽ ജനതയുടെ സമരങ്ങൾക്ക് ശുഭപര്യവസാനം. സുപ്രീംകോടതിയുടെ അധികാരം വെട്ടിക്കുറച്ച്‌, പാർലമെന്റിന്‌ കൂടുതൽ അധികാരം നൽകുന്ന ബിൽ താൽക്കാലികമായി മരവിപ്പിക്കുന്നതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. തിങ്കൾ രാത്രി നടത്തിയ പ്രസംഗത്തിലാണ്‌ സമവായ ശ്രമത്തിനായി നിയമനിർമാണം ഒരു മാസത്തേക്ക്‌ നിർത്തിവയ്ക്കുന്നതായി നെതന്യാഹു പ്രഖ്യാപിച്ചത്‌. രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക്‌ നീങ്ങുന്നത്‌ തടയാൻ വിവിധ വിഭാഗങ്ങളുമായി സമവായ ചർച്ച നടത്താൻ പ്രത്യേക സംഘങ്ങളും രൂപീകരിച്ചു.

അതെ സമയം നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനു ശേഷം രാജ്യത്ത്‌ പ്രക്ഷോഭങ്ങളിൽ അയവുണ്ടായി. എന്നാൽ, നിയമനിർമാണം പൂർണമായും പിൻവലിക്കുംവരെ പ്രതിഷേധം തുടരുമെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. അതേസമയം, എന്ത്‌ വില കൊടുത്തും ബിൽ പാസാക്കുമെന്ന്‌ വ്യക്തമാക്കിയിരിക്കുകയാണ്‌ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുമുന്നണി സർക്കാരിലെ പ്രധാന സഖ്യകക്ഷികൾ.ഇസ്രായേലിലെ തൊഴിലാളി സംഘടന നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്നലെ ദില്ലിയിലെ ഇസ്രായേൽ എംബസി അടച്ചിരുന്നു. ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം മാറ്റാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരെയാണ് ഇസ്രായേലിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന സമരം നടത്തി വരുന്നത്.