അല്‍ ജസീറ ബ്യൂറോ ചീഫ് അല്‍ മുസല്‍മി അല്‍ കബ്ബാസി സുഡാനില്‍ തടവിലെന്ന് റിപ്പോര്‍ട്ട്. മുസല്‍മിയെ സുഡാന്‍ സൈന്യം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് അല്‍ ജസീറ ട്വീറ്റ് ചെയ്തു. ‘സുഡാന്‍ ബ്യൂറോ ചീഫിന്റെ അറസ്റ്റിനെ അല്‍ ജസീറ അപലപിക്കുന്നു. അദ്ദേഹത്തെ എത്രയും പെട്ടെന്ന് മോചിതനാക്കണം,’ അല്‍ ജസീറ ട്വീറ്റ് ചെയ്തു.
മാധ്യമപ്രവര്‍ത്തകരെ സ്വതന്ത്രരായി ജോലി ചെയ്യാന്‍ അനുവദിക്കണം. മുസല്‍മിയുടെ സുരക്ഷ സൈന്യത്തിന്റെ ഉത്തരവാദിത്തമാണെന്നും അല്‍ ജസീറ പറഞ്ഞു. അതേസമയം മുസല്‍മിയെ തടവിലാക്കിയത് സംബന്ധിച്ച് സൈന്യം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉടലെടുത്തത്. അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ സൈനിക സര്‍ക്കാരിനെതിരെയാണ് സുഡാന്‍ ജനത തെരുവിലിറങ്ങിയത്.
അതെ സമയം സുഡാനിൽ സൈനിക അട്ടിമറിക്കെതിരെ തെരുവിൽ പ്രകടനം നടത്തിയ ജനധിപത്യാനുകൂലികൾക്കുനേരെ സുരക്ഷ സേന നടത്തിയ വെടിവയ്പ്പിലും കണ്ണീർ വാതക പ്രയോഗത്തിലും അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഖാർതൂമിൽ മാത്രം ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിനായി തടിച്ചുകൂടിയത്.എന്നാൽ രാജ്യത്തിന്റെ നിലവിലുള്ള പ്രതിസന്ധികളുടെ ആക്കം കൂട്ടുകയല്ലാതെ ഇതുകൊണ്ട് വലിയ പ്രയോജനം ജനങ്ങള്‍ക്കുണ്ടാകില്ലെന്നാണ് വിമത പോരാളികളുടെ വാദം.