ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ. നരേന്ദ്ര മോദിയെ കാണുന്നതിൽ സന്തോഷമെന്ന് പറഞ്ഞ ഷി ജിൻപിങ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങൾക്കും അത്യാവശ്യമാണെന്നും അറിയിച്ചു. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകളാണ് കൂടിക്കാഴ്ച്ചയിൽ നടന്നത്.
ഇരു നേതാക്കളും തമ്മിലുള്ള പ്രത്യേക ചർച്ച അഞ്ച് കൊല്ലത്തിനു ശേഷമാണ് നടക്കുന്നത്. 2019 ഒക്ടോബറില്‍ മഹാബലിപുരത്ത് വെച്ചായിരുന്നു അവസാന കൂടിക്കാഴ്ച. കിഴക്കൻ ലഡാക്കിലെ ചൈനീസ് അധിനിവേശത്തിന് മാസങ്ങള്‍ക്ക് മുൻപായിരുന്നു ഇത്. ശേഷം നിയന്ത്രണരേഖയില്‍ സംഘർഷം രൂക്ഷമാകുകയും ചെയ്തിരുന്നു. 2022ല്‍ ബാലിയിലും 2023ല്‍ ജോഹന്നാസ്‌ബർഗിലും നടക്കേണ്ടിയിരുന്ന ചർച്ചകള്‍ വഴിമാറിപ്പോയിരുന്നു.
അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിറുത്തണമെന്ന് പ്രധാനമന്ത്രി മോദിയും ആവശ്യപ്പെട്ടു. അതിർത്തിയിലെ ധാരണ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മോദി ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ബന്ധം നന്നാക്കേണ്ടത് ലോക സമാധാനത്തിന് അനിവാര്യമാണെന്നും പറഞ്ഞു. അതേസമയം, ഇന്ത്യ- ചൈന പ്രത്യേക പ്രതിനിധികൾ അതിർത്തി തർക്കത്തിൽ ചർച്ച തുടരും. രണ്ടു രാജ്യങ്ങളും പരസ്പരസഹകരണത്തിനുള്ള വഴികൾ ആലോചിക്കും. തന്ത്രപ്രധാന ആശയവിനിമയം പുനസ്ഥാപിക്കും. ഇരു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർക്കിടയിലും ചർച്ച നടക്കും.