അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തി. നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങളും മേഖലയിലും ലോകത്തുമുള്ള വെല്ലുവിളികളെ നേരിടാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി.
സൗദിയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ ബന്ധത്തെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വെള്ളിയാഴ്ച വൈകീട്ട് ആറിന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് എയർപ്പോർട്ടിൽ ഇറങ്ങിയ ജോ ബൈഡനെ രാജാവിന്റെ ഉപദേശകനും മക്ക ഗവർണറുമായ ഖാലിദ് ബിൻ ഫൈസൽ, അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ എന്നിവ ചേർന്നാണ് സ്വീകരിച്ചത്.
സൗദിയിലെ യു.എസ് എംബസി ചാർജ് ഡി അഫയേഴ്സ് മാർട്ടിന് സ്ട്രോങ്, ജിദ്ദയിലെ യു.എസ് കോൺസുൽ ജനറൽ ഫാരിസ് അസാദ് എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു. പ്രസിഡന്റ് എന്ന നിലയിൽ ജോ ബൈഡന്റെ ആദ്യ സൗദി സന്ദർശനമാണിത്. ജിദ്ദയിൽ എത്തിയ ബൈഡൻ വെള്ളിയാഴ്ച രാത്രിയിൽ തന്നെ അൽസലാം കൊട്ടാരത്തിൽ എത്തി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തെ സ്വീകരിച്ചു.
അതെ സമയം സൗദിയും അമേരിക്കയും വിവിധ മേഖലകളില്‍ 18 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. ഊര്‍ജം, നിക്ഷേപം, ബഹിരാകാശം, വാര്‍ത്താ വിനിമയം, ആരോഗ്യം എന്നീ മേഖലകളിലെ സഹകരണത്തിനാണ് കരാറുകളില്‍ ഒപ്പുവെച്ചത്. പുതിയ കരാറുകളുടെ ഭാഗമായി സൗദിയും യുഎസും പരസ്പര നിക്ഷേപവും നടത്തും. 18 കരാറുകളില്‍ 13ഉം നിക്ഷേപ മന്ത്രാലയവുമായാണ്. ഇവ അമേരിക്കയിലെ പ്രമുഖ കമ്പനികളുമായി സൗദി ഊര്‍ജ മന്ത്രാലയം, നിക്ഷേപ മന്ത്രാലയം, ജുബൈല്‍-യാംബു റോയല്‍ കമ്മീഷനുകള്‍ എന്നിവയാണ് ഒപ്പുവെച്ചത്.