അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 355 മില്യൺ ഡോളർ പിഴ ചുമത്തി ന്യൂയോര്‍ക്ക് കോടതി. സ്വന്തം കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും വഞ്ചിച്ച കേസിലാണ് ന്യൂയോര്‍ക്കിലെ കോടതി ശിക്ഷ വിധിച്ചത്.
ന്യൂയോർക്കിൽ ഒരു കമ്പനിയുടെയും ഓഫീസറായോ ഡയറക്ടറ്റായോ ചുമതല വഹിക്കുന്നതിൽ നിന്നും ബാങ്കുകളിൽ നിന്ന് അടക്കം വായ്പകൾക്ക് അപേക്ഷിക്കുന്നതിൽ നിന്നും ട്രംപിനെ മൂന്ന് വര്‍ഷത്തേക്ക് കോടതി വിലക്കിയിട്ടുണ്ട്. കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നാണ് ട്രംപിന്റെ പ്രതികരം. മൂന്ന് മാസത്തോളം നീണ്ട കോടതി നടപടികൾക്കൊടുവിലാണ് ജഡ്‌ജ് ആർതർ എങ്കറോൺ വിധി പ്രസ്താവം നടത്തിയത്.
അതേസമയം, നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം മറച്ചുവെക്കാൻ പണം നൽകി എന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നൽകി ഹരജി ഇന്നലെ ന്യൂയോർക്ക് കോടതി തള്ളി. ഈ കേസിൽ മാര്‍ച്ച് 25ന് വിചാരണ ആരംഭിക്കും. സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം പുറത്തു വരാതിരിക്കാന്‍ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് 1,30,000 ഡോളര്‍ നല്‍കിയെന്നാണ് പരാതി. രേഖകളില്‍ കൃത്രിമം കാണിച്ചെന്നുൾപ്പെടെയുള്ള വകുപ്പുകളും വഞ്ചന കുറ്റങ്ങളും ട്രംപിനെതിരെ ചുമത്തിയിട്ടുണ്ട്.