‘അയോഗ്യത’; വിധിക്കെതിരെ യുഎസ് സുപ്രീം കോടതിയെ സമീപിച്ച് ട്രംപ്

2024 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൊളറാഡോയിൽ നിന്ന് മത്സരിക്കുന്നത് വിലക്കിയ കൊളറാഡോ സുപ്രീം കോടതി വിധിക്കെതിരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചു. കൊളറാഡോ കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. കഴിഞ്ഞ മാസമാണ് പ്രസിഡന്റ് സ്ഥാനാർഥിയാവുന്നതിന് ട്രംപ് യോഗ്യനല്ലെന്ന് കൊളറാഡോയിലെ സുപ്രീം കോടതി വിധിച്ചത്.

2021 ജനുവരിയിലെ കാപ്പിറ്റോൾ കലാപത്തിൽ ട്രംപിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൊളറാഡോ സുപ്രീം കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയത്. കലാപത്തിലോ അതിക്രമങ്ങളിലോ ഉൾപ്പെടുന്നവർ അധികാരത്തിലെത്തുന്നത് തടയുന്ന അമേരിക്കൻ ഭരണഘടനയിലെ വ്യവസ്ഥ അനുസരിച്ചായിരുന്നു കോടതി നടപടി. വിധി യുഎസ് സുപ്രീം കോടതിയും ശരിവച്ചാൽ കൊളറാഡോ സ്റ്റേറ്റിൽ മത്സരിക്കാൻ ട്രംപിന് സാധിക്കില്ല. 2020 ൽ ബൈഡൻ 13 ൽ അധികം പോയിന്റുകൾ നേടിയാണ് ഇവിടെ വിജയിച്ചത്.

അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു നടപടി നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ട്രംപ്. വാഷിങ്ടണിലെ സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റ ആന്‍ഡ് എത്തിക്‌സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ കൊളറാഡോയിലെ ഒരുകൂട്ടം വോട്ടര്‍മാര്‍ ചേര്‍ന്നാണ് ട്രംപിനെതിരെ കോടതിയെ സമീപിച്ചത്. അതെ സമയം ട്രംപിന്റെ യോഗ്യത സംബന്ധിച്ച വിഷയത്തിൽ യുഎസ് സുപ്രീം കോടതി വിധി രാജ്യവ്യാപകമായി ബാധകമായിരിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ട്രംപിന്റെ യോഗ്യത സംബന്ധിച്ച് തീർപ്പിലെത്താൻ അമേരിക്കൻ സുപ്രീംകോടതിയെ സമ്മർദത്തിലാക്കുന്നതാണ് തുടർച്ചയായുള്ള സംസ്ഥാനങ്ങളുടെ നടപടികൾ. 2020ലെ തിരഞ്ഞെടുപ്പിൽ ജോർജിയയിലെ ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നത് ഉൾപ്പെടെ മൂന്ന് കേസുകളിൽ ട്രംപിനെതിരെ കുറ്റപത്രം നിലനിൽക്കുന്നുണ്ട്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കൊളറാഡോ സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പിൽ ഇടപെടാനുള്ള ജോ ബൈഡന്റെ വക്രബുദ്ധിയുടെ ബാക്കിയാണെന്ന പരിഹാസവുമായി ഡൊണാൾഡ് ട്രംപ് നേരത്തെ തെന്നെ രംഗത്ത് എത്തിയിരുന്നു. ബൈഡൻ ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും അദ്ദേഹം വിമർശിച്ചു.