US
  • inner_social
  • inner_social
  • inner_social

യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ അമേരിക്ക സ്വീകരിക്കും

യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് മാനുഷിക സഹായം നൽകുമെന്നും അവർ വ്യക്തമാക്കി. മാർച്ച് 11ന് ഫിലാഡൽഫിയയിൽ നടന്ന ഡെമോക്രാറ്റിക് സഹപ്രവർത്തകരുടെ യോഗത്തിലും യുക്രെയ്നിയൻ അഭയാർത്ഥികളെ തങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്ന് ബൈഡൻ സൂചിപ്പിച്ചിരുന്നു. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി എന്നിവരും സമാനമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നു.

അഭയാർത്ഥികൾക്ക് യൂറോപ്പിൽ സംരക്ഷണമില്ലെങ്കിൽ അവരെ അമേരിക്കയിലേക്കു കൊണ്ടുവരാൻ ഐക്യരാഷ്ട്രസഭയുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് യുഎസ് വിദേശകാര്യ വകുപ്പ് പറഞ്ഞത്. അമേരിക്കയിലേക്കുള്ള പുനരധിവാസം പെട്ടെന്നുള്ള പ്രക്രിയയല്ലെന്നത് സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഈ പ്രസ്താവന.

അതെ സമയം യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുകയാണ്. മരിയുപോളിലും കീവിലും ഉൾപ്പടെ നിരവധി പേരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയ മരിയുപോളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്ന നിലയിലാണ്. കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും റഷ്യ ആക്രമണം തുടരുകയാണ്. മരിയുപോളിൽ മാത്രം 2300 പേർ കൊല്ലപ്പെട്ടെന്നാണ് യുക്രൈൻ വ്യക്തമാക്കുന്നത്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ഒരു ലക്ഷത്തോളം പേർ മരിയുപോളിൽ ദുരിതത്തിലാണെന്ന് പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു.