പെൻസിൽവാനിയയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിൽ അറുപതോളം വാഹനം കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. അപകടത്തില്‍ 20ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരക്കേറിയ ഇന്റർ സ്‌റ്റേറ്റ് ഹൈവേയിൽ ട്രക്കുകളും കാറുകളും ട്രാക്ടർ ട്രെയിലറുകളും ഉൾപ്പെടെയാണ് കൂട്ടിയിടിച്ചത്. മഞ്ഞുവീഴ്ചയിൽ കാഴ്ച മറഞ്ഞതും വാഹനങ്ങൾ നിരത്തിൽ നിയന്ത്രണം വിട്ട് തെന്നി നീങ്ങിയതുമാണ് അപകടത്തിന് കാരണം. കൂട്ടിയിടിച്ച ചില വാഹനങ്ങളിൽ തീപിടിത്തവുമുണ്ടായി. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഇതോടെ പാത താല്‍ക്കാലികമായി അടച്ചു. അലന്‍ടൗണിന് 55 മൈല്‍ തെക്ക് ഫോസ്റ്റര്‍ ടൗണ്‍ഷിപ്പിന് പുറത്ത് റോഡില്‍ മഞ്ഞുവീഴ്ച മൂലം അന്തരീക്ഷ താപനില പൂജ്യത്തിലേക്ക് ആയെന്നും തണുത്തുറഞ്ഞ പാതയില്‍ രാവിലെ 10:30 ഓടെയാണ് അപകടം സംഭവിച്ചതെന്നും എമര്‍ജന്‍സി മാനേജ്‌മെന്റിന്റെ ഷുയ്കില്‍ കൗണ്ടി ഓഫിസ് അറിയിച്ചു. അനേകം വാഹനങ്ങളാണ് റോഡില്‍ കൂട്ടിയിടിച്ച നിലയില്‍ കാണപ്പെട്ടതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു.
തിങ്കളാഴ്ച ഉച്ച മുതല്‍ 50 മുതൽ 60 വരെ വാഹനങ്ങൾ മഞ്ഞില്‍ കുടുങ്ങിയിട്ടുണ്ടെന്നും സംഭവസ്ഥലത്ത് തീ ആളിപ്പടരുന്നതായും പെന്‍സില്‍വാനിയ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. എന്നാല്‍ മരണവിവരങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.