അമേരിക്കൻ വ്യോമാതിർത്തിയിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂൺ വെടിവച്ചിട്ടെന്ന് റിപ്പോർട്ട്. പ്രസിഡന്റ് ജോ ബൈഡന്റെ അനുമതിയോടെയാണ് സൈനിക നടപടി. സൗത്ത് കരോലിന തീരത്താാണ് ബലൂണ്‍ വെടിവച്ചിട്ടതെന്ന് അസോസിയേറ്റ് പ്രസ് റിപോര്‍ട്ട് ചെയ്തു.യുദ്ധ വിമാനം ഉപയോഗിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്.
ഇതിന്റെ ഭാഗമായി മേഖലയിലെ മൂന്ന് വിമാനത്താവളങ്ങൾ അടച്ചിടുകയും വിമാന സർവീസ് നിരോധിക്കുകയും ചെയ്‌തിരുന്നു. ഭീഷണി പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ബലൂൺ വെടിവച്ചിട്ടത്. എന്നാൽ, അമേരിക്കയുടെ ആരോപണം തള്ളിയ ചൈന അന്വേഷണവും പ്രഖ്യാപിച്ചു. ബലൂണിന്റെ അവശിഷ്ടങ്ങള്‍ വിശകലനത്തിനായി വിര്‍ജീനിയയിലെ എഫ്ബിഐ ലാബിലെത്തിക്കും. യുഎസ് പ്രതിരോധ വകുപ്പിന്റെ തന്ത്രപ്രധാന കേന്ദ്രമായ മൊണ്ടാനയിലെ ബില്ലിങ്‌സ് നഗരത്തിന് മുകളിലായാണ് പടുകൂറ്റന്‍ ബലൂണ്‍ പ്രത്യക്ഷപ്പെട്ടത്. ഏകദേശം 60,000 അടി ഉയരത്തില്‍ പറക്കുന്ന ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ യുഎസ് ടെറിട്ടോറിയല്‍ ജലാശയത്തില്‍ പരിശോധന നടന്നിരുന്നു.