അമേരിക്കയുടെ ഹൗസ് ഓഫ് റപ്രസെന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശന വിഷയത്തില്‍ മുന്നറിയിപ്പുമായി ചൈന. പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളിന്മേലാണ് ചൈന പ്രതികരിച്ചത്. യു.എസ് സ്പീക്കറുടെ തായ്‌വാന്‍ സന്ദര്‍ശന തീരുമാനം അപകടകരമാണെന്നും അത് സംഭവിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അമേരിക്ക നേരിടേണ്ടി വരുമെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
അതെ സമയം പെലോസി ഇതുവരെയും തായ്‌വാൻ യാത്ര പ്രഖ്യാപിച്ചിട്ടില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. യാത്രക്കിടെ പെലോസിയുടെ വിമാനം അക്രമിക്കാനും ചൈന മടിക്കില്ലെന്നാണ് ചാര ഏജന്‍സികളുടെ മുന്നറിയിപ്പ്.
”സ്പീക്കര്‍ നാന്‍സി പെലോസിയുടെ ചൈനീസ് സന്ദര്‍ശനത്തെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. ചൈനയെ വെല്ലുവിളിച്ച് തീരുമാനവുമായി യു.എസ് മുന്നോട്ട് പോവുകയാണെങ്കില്‍, അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും യു.എസ് നേരിടേണ്ടി വരും,” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവൊ ലിജ്യാന്‍ പറഞ്ഞു. ചൈനീസ് പട്ടാളം കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് കേണൽ ടാൻ കഫീയും മുന്നറിയിപ്പ് നൽകി. അതേസമയം, പെലോസിയുടെ യാത്ര ഒഴിവാക്കാനായി ബൈഡൻ ഭരണകൂടം ശ്രമിച്ചുവെന്നും റിപ്പോർട്ടുണ്ട്. ‘അതൊരു നല്ല ആശയമല്ലെന്നാണു സൈന്യം കരുതുന്നതെന്ന്’ കഴിഞ്ഞയാഴ്ച പ്രസിഡന്റ് ജോ ബൈഡൻ മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു.