യുഎസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരില്‍ രണ്ടാമനായി ഇന്ത്യക്കാരനും. പാലോ ആള്‍ടോ നെറ്റ് വര്‍ക്കിന്റെ മേധാവി നികേഷ് അറോറയാണ് ദി വാള്‍സ്ട്രീറ്റ് ജേണലിന്റെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സി.ഇ.ഒമാരുടെ 2023-ലെ പട്ടികയില്‍ രണ്ടാമതെത്തിയത്. 15.14 കോടി ഡോളറാണ് (1261.15 കോടി രൂപ) ഈ 56-കാരന്റെ 2023 -ലെ വരുമാനം. മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ എന്നിവരെ മറികടന്നാണ് ഈ നേട്ടം. ബ്രോഡ്‌കോം മേധാവി ഹോക്ക് ചാൻ ആണ് പട്ടികയിൽ മുന്നിൽ. ബ്ലാക്ക്‌സ്റ്റോൺ ഗ്രൂപ്പിന്റെ മേധാവി സ്റ്റീഫൻ ഷ്വോർസ്മാൻ ആണ് മൂന്നാമതുള്ളത്.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ജനിച്ച നികേഷിന്‍റെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു. സുബ്രതോ പാർക്ക് എയർഫോഴ്‌സ് സ്‌കൂളിൽ പഠിച്ച അദ്ദേഹം വാരാണസി ഐ ഐ ടിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടി.തുടർന്ന് വിപ്രോയിൽ ജോലി ചെയ്തു. തുടർപഠനത്തിനായി യു എസിലെ മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള നോർത്ത് ഈസ്‌റ്റേൺ സർവകലാശാലയിലെത്തി. 1992-ല്‍ ഫിഡലിറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സില്‍ കരിയര്‍ തുടങ്ങിയ അദ്ദേഹം പിന്നീട് ഫിഡലിറ്റി ടെക്‌നോളജീസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം വരെയെത്തി. 2000-ല്‍ ഡച്ച് ടെലികോംമിന് കീഴില്‍ ടി-മോഷന്‍ എന്നൊരു സ്ഥാപനത്തിന് തുടക്കമിട്ടു. ഇത് പിന്നീട് ടി മൊബൈലിന്റെ പ്രധാന സേവനങ്ങളിലൊന്നായി മാറി. ഡച്ച് ടെലികോമിന്റെ ടി മൊബൈല്‍ ഇന്റര്‍നാഷണല്‍ ഡിവിഷന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2004 ലാണ് ഗൂഗിളിലെത്തുന്നത്. ഗൂഗിളിന്റെ യൂറോപ്പ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ്, യൂറോപ്പ്, മധ്യേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ കമ്പനിയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചു. കൂടാതെ സീനിയർ വൈസ് പ്രസിഡന്റ്, ചീഫ് ബിസിനസ് ഓഫീസർ സ്ഥാനവും വഹിച്ച അദ്ദേഹം 10 വർഷത്തോളം ഗൂഗിളിലുണ്ടായിരുന്നു. തുടർന്നാണ് 2014ലാണ് സോഫ്റ്റ് ബാങ്കിലെത്തുന്നത്. ഇതിന് ശേഷം 2018-ൽ പാലോ ആൾട്ടോ നെറ്റ് വർക്ക്‌സിന്റെ ഭാഗമായി. നിലവിൽ കമ്പനി മേധാവിയാണ് നികേഷ്.