ഇസ്രായേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചയോടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന ബൈഡനെ സംബന്ധിച്ച് ഇസ്രേയല്‍-ഹമാസ് യുദ്ധം നീളുന്നതും രാഷ്ട്രീയപരമായ സംഘര്‍ഷങ്ങള്‍ക്കു കാരണമാകും.
അതെ സമയം ഗാസയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വാഷിങ്ടണിലെ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ അമേരിക്കന്‍ വ്യോമ സേനയിലെ സജീവ പ്രവര്‍ത്തകന്‍ സ്വയം തീകൊളുത്തി മരിച്ച് മണിക്കൂറുകള്‍ക്കമാണ് ബൈഡന്‍ പ്രതികരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് മുദ്രാവാക്യം മുഴക്കി സോഷ്യൽ മീഡിയയിൽ ലൈവ് നൽകി ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയംതീകൊളുത്തിയ അമേരിക്കൻ സൈനികൻ ആരോൺ ബുഷ്നെൽ ആൺ മരിച്ചത്. ‘ഇനിയും വംശഹത്യക്ക് കൂട്ടുനിൽക്കാനാകില്ല’ എന്നുറക്കെ പറഞ്ഞ് ഞായറാഴ്ച തീ കൊളുത്തിയ ഇദ്ദേഹത്തെ ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കകം മരിച്ചു. വീഡിയോ പിന്നീട് അധികൃതർ നീക്കം ചെയ്തു. ഡ്യൂട്ടിയിലുള്ള നാവികനാണ് ജീവനൊടുക്കിയതെന്ന് നാവിക സേന വക്താവ് സ്ഥിരീകരിച്ചു.
പലസ്തീനില്‍ മനുഷ്യത്വപരമായ സംഘര്‍ഷങ്ങള്‍ കൂടുന്നതിനിടയില്‍ പോരാട്ടം അവസാനിപ്പിക്കുന്നതിനും ഗാസയിലെ ഇസ്രയേല്‍ ബന്ദികളെ വിട്ടയയ്ക്കുന്നതിനും ഈജിപ്ത്, ഖത്തര്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കുകയാണ്. ഇസ്രയേല്‍ പിടിച്ചുവെച്ച പലസ്തീന്‍ ബന്ദികളെ വിട്ടയക്കാന്‍ ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.