കോവിഡ് ബാധിച്ച് ഡെലവേയിലെ വസതിയിൽ വിശ്രമിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കോവിഡ് മുക്തനെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചശേഷമായിരുന്നു ചൊവ്വാഴ്ചത്തെ മടക്കം. തിരികെ വൈറ്റ് ഹൗസിൽ പ്രവേശിക്കുന്ന ചിത്രം ബൈഡൻ സമൂഹമാധ്യമത്തിൽ പങ്കിട്ടു. വ്യാഴാഴ്ച (ഇന്ത്യൻ സമയം വെള്ളി രാവിലെ) അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുള്ള കാരണങ്ങൾ അദ്ദേഹം വിശദീകരിക്കും. പാർട്ടി സ്ഥാനാർഥിയായി കമല ഹാരിസിനുള്ള പിന്തുണയും അദ്ദേഹം അറിയിക്കും.
ട്രംപുമായി നടന്ന സംവാദത്തിൽ തിരിച്ചടി നേരിടുകയും ആരോഗ്യ പ്രശ്നങ്ങൾ ചർച്ചയാകുകയും ചെയ്തതോടെയാണ് ബൈഡൻ പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിൻവാങ്ങിയത്. എക്‌സിലൂടെയാണ് ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നുള്ള പിന്മാറ്റം ലോകത്തെ അറിയിച്ചത്. രാജ്യത്തിന്റെയും ഡെമോക്രറ്റിക്ക് പാർട്ടിയുടെയും താല്പര്യം മുൻനിർത്തിയാണ് പിന്മാറ്റമെന്നാണ് ജോ ബൈഡൻ അറിയിച്ചിരുന്നത്. പ്രായവും അനാരോഗ്യവും കാരണം ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിൽ വ്യാപക എതിർപ്പുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് വെറും നാല് മാസം മാത്രം ബാക്കി നിൽക്കെയായിരുന്നു ബൈഡന്റെ പിന്മാറ്റം.