നാല് വര്‍ഷത്തിനുശേഷം ബൈഡന്‍ ഭരണകൂടത്തിന്‌റെ കാലത്ത് ആദ്യമായി പലിശനിരക്ക് അരശതമാനം കുറച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക്.ഇതോടെ 4.75-5 ശതമാനത്തിലേക്ക് പലിശ നിരക്ക് താഴ്ന്നു. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചാണു നടപടി എങ്കിലും നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വായ്പാ ചെലവ് കുത്തനെ കുറച്ചതെന്നതും ശ്രദ്ധേയമാണ്.
പണപ്പെരുപ്പം നിയന്ത്രണപരിധിയായ രണ്ട് ശതമാനത്തിലേക്ക് കുറയുന്നതു പരിഗണിച്ചാണു തീരുമാനമെന്നു ഫെഡ് ചെയർമാൻ ജെറോം പവൽ അറിയിച്ചു. എന്നാൽ ഗവര്‍ണര്‍ മിഷേല്‍ ബോമാന്‍ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. കാല്‍ ശതമാനം നിരക്ക് മാത്രം വെട്ടിക്കുറച്ചാല്‍ മതിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
2022 മാര്‍ച്ചില്‍ 11 നിരക്ക് വര്‍ധനകള്‍ ഏര്‍പ്പെടുത്തിയശേഷം പണപ്പെരുപ്പം മങ്ങിയ നിലയിലായതിനാല്‍ കടം വാങ്ങുന്നതിനുള്ള ചെലവ് ലഘൂകരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. അതേസമയം, തൊഴില്‍ വിപണിയെക്കുറിച്ച് ഫെഡറല്‍ ആശങ്കാകുലരാണ്. കുറഞ്ഞ നിരക്കുകള്‍ നിയമനത്തിന്‌റെ വേഗതയെ പിന്തുണയ്ക്കാനും തൊഴിലില്ലായ്മ കുറയ്ക്കാനും സഹായിക്കും.