US
  • inner_social
  • inner_social
  • inner_social

ജോർജിയയിൽ അമിത വേഗതയിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

ജോർജിയയിൽ അമിത വേഗതയിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടുന്നുവെന്നും അമിത വേഗതയായിരിക്കാം കാറപകടത്തിന് കാരണമെന്നും അൽഫാരെറ്റ പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.

അൽഫാരെറ്റ ഹൈസ്‌കൂളിലും ജോർജിയ സർവകലാശാലയിലും പഠിച്ചിരുന്ന അഞ്ച് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അഞ്ചു പേരും 18 വയസ് പ്രായമുള്ളവരാണ്. അൽഫാരെറ്റ ഹൈസ്‌കൂളിലെ സീനിയർ വിദ്യാർഥിയായ ആര്യൻ ജോഷി, ജോർജിയ സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർഥികളായ ശ്രീയ അവസരള, അൻവി ശർമ്മ എന്നിവരാണ് മരിച്ചത്. ജോർജിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർഥിയും റിത്വക് സോമേപള്ളി, അൽഫാരെറ്റ ഹൈസ്‌കൂളിലെ സീനിയർ വിദ്യാർത്ഥിയായ മുഹമ്മദ് ലിയാക്കത്ത് എന്നിവർക്കാണ് പരിക്കേറ്റത്. അപകടം നടക്കുന്ന സമയത്ത് റിത്വക് സോമേപള്ളിയാണ് കാറോടിച്ചിരുന്നത്.

ആര്യൻ ജോഷി, ശ്രീയ അവസരള എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും നോർത്ത് ഫുൾട്ടൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അൻവി ശർമ്മയും മരണത്തിന് കീഴടങ്ങിയെന്ന് പൊലീസ് പറയുന്നു. അതേസമയം, അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

അറ്റ്‌ലാൻ്റ ജേണൽ-കോൺസ്റ്റിറ്റ്യൂഷൻ റിപ്പോർട്ട് ചെയ്ത പ്രകാരം, യുജിഎ ശിക്കാരി ഡാൻസ് ടീമിലെ അംഗമായിരുന്നു കൊല്ലപ്പെട്ട ശ്രീയ
അവസരള.