അമേരിക്കയില്‍ ക്രിസ്മസ് പരേഡിലേക്ക് കാര്‍ ഇടിച്ച് കയറി നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. ക്രിസ്മസിനു മുന്നോടിയായി യുഎസിൽ പരമ്പരാഗതമായി നടക്കുന്ന ചടങ്ങാണ് ക്രിസ്മഡ് പരേഡ്. വിസ്കോൻസെനിലെ മിലുവാകീയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. കാര്‍ അമിത വേഗത്തില്‍ കാഴ്ചക്കാരിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കാഴ്ചക്കാരിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.
വിവിധ ആശുപത്രികളിലായി പരിക്കേറ്റ 12 കുട്ടികളെയും 11 മുതിര്‍ന്നവരേയും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഫയര്‍ ചീഫ് സ്റ്റീവ് ഹൗവാര്‍ഡ് പറഞ്ഞു. എന്നാല്‍ എത്ര പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത് എന്ന വിവരം അദ്ദേഹം വ്യക്തമാക്കിയില്ല. ഇവരുടെ ബന്ധുക്കളെ അറിയിച്ച ശേഷം മറ്റു വിവരങ്ങള്‍ നല്‍കാം എന്നാണ് അധികൃതര്‍ പറയുന്നത്. പ്രതിയെന്ന് സംശയിക്കുന്നയാളെയും വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യംചെയ്ത് വരികയാണ്. എഫ്ബിഐയും കേസ് അന്വേഷിക്കുന്നുണ്ട്. തീവ്രവാദ സാധ്യതയും പരിശോധിക്കുകയാണ്. സ്ഥിതിഗതികള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെയുണ്ടായ അനിഷ്ട സംഭവം അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്.