US
  • inner_social
  • inner_social
  • inner_social

നിയന്ത്രണവിധേയമാകാതെ കാട്ടുതീ; കാലിഫോര്‍ണിയയിൽ വിവിധ മേഖലകളിൽ അടിയന്തരാവസ്ഥ

നിയന്ത്രണവിധേയമാകാതെ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ കാലിഫോര്‍ണിയയിൽ വിവിധ മേഖലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയിൽ സജീവമായി തുടരുന്ന ഏറ്റവും വലിയ കാട്ടുതീ നിയന്ത്രിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്‌. യോസെമൈറ്റ് ദേശീയ പാര്‍ക്കിന് സമീപത്തെ മരിപോസ കൗണ്ടിയിലെ മിഡ്പൈന്‍സ് ന​ഗരത്തില്‍ വെള്ളി ഉച്ചയ്ക്കുശേഷം കാട്ടുതീ പടര്‍ന്നതോടെ 6000 പേരെ മാറ്റി താമസിപ്പിച്ചു. 10 വീടും വാണിജ്യ സ്ഥാപനങ്ങളും കത്തിനശിച്ചു. അഞ്ച് വീട്‌ ഭാ​ഗികമായി നശിച്ചു. സിയേറ ദേശീയവനത്തിലേക്ക് തീ പടരുന്നത് തടയാനായിട്ടുണ്ട്‌.

നാലുവിമാനവും 45 യൂണിറ്റ്‌ അഗ്നിശമനസേനാ വാഹനവും 400 സേനാംഗങ്ങളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്‌. അടുത്തയാഴ്ചവരെ കാട്ടുതീ നിയന്ത്രണവിധേയമാക്കാനാകില്ലെന്ന്‌ അഗ്നിശമനസേനാ വക്താവ് നാടാഷ ഫൗട്സ് അറിയിച്ചു. 12,000 ഏക്കര്‍ കത്തിനശിച്ചതായും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധമേഖലകളിൽ കൊടുംചൂടാണ് കഴിഞ്ഞദിവസം അനുഭവപ്പെട്ടത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ താപനില ഉയരുന്നത് ആരോഗ്യപ്രവർത്തകരെയും പ്രതിരോധത്തിലാക്കി.

ജൂലൈ ഏഴിന് യോസെമൈറ്റ് പാര്‍ക്കിന്റെ വാവോന മേഖലയില്‍ ആരംഭിച്ച തീപിടിത്തത്തില്‍ ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ സെക്കോയ മരങ്ങള്‍ ഭാ​ഗികമായി നശിച്ചു. പ്രദേശവാസികളായ ആയിരത്തോളം പേരെ ഒഴിപ്പിക്കുകയും റോ‍ഡ് ​ഗതാ​ഗതം നിര്‍ത്തുകയും ചെയ്തിരുന്നു. വാവോന റോ‍ഡ് ശനിയാഴ്ചയാണ് തുറന്നുകൊടുത്തത്. കലിഫോര്‍ണിയയില്‍മാത്രം കഴിഞ്ഞവര്‍ഷം ഏകദേശം 9000 തീപിടിത്തത്തില്‍ 25 ലക്ഷം ഏക്കര്‍ നശിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്‌.

അതെ സമയം ഉഷ്ണതരംഗത്തെത്തുടർന്ന് വിവിധ രാജ്യങ്ങൾ നൂറുകണക്കിന് അധികമരണങ്ങളാണു റിപോർട്ട് ചെയ്തിരിക്കുന്നത്. ചൂടിന്റെ ആധിക്യം കൊണ്ടുള്ള വിവിധ പ്രശ്നങ്ങൾ മൂലം യൂറോപ്പിലാകെ 1700 പേർ ഇതിനകം മരിച്ചു. കാലാവസ്ഥാ വ്യതിയാനം ഇങ്ങനെ പോയാൽ 2052 ൽ യൂറോപ്യൻ രാജ്യങ്ങളിൽ ചൂട് 40 ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചത് 2020 ലാണ്. 30 വർഷം കഴിഞ്ഞ് അനുഭവിക്കേണ്ടി വരുമെന്നു ഭയപ്പെട്ട ചൂടാണ് ഇപ്പോൾ യൂറോപിനെ വലയ്ക്കുന്നത്. 30 വർഷം മുൻപ് 1992 ജൂലൈയിൽ ലണ്ടനിലെ ശരാശരി താപനില 20 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.