വെള്ളക്കാർ താമസിക്കുന്ന സ്ഥലത്തുകൂടി വ്യായാമത്തിനായി ഓടിയ കറുത്ത വംശജനെ മോഷ്ട്ടാവ് എന്നാരോപിച്ച് വെടിവച്ച് കൊന്ന കേസിൽ പ്രതികളായ മൂന്ന് വെള്ളക്കാർ കുറ്റക്കാരെന്ന് അമേരിക്കൻ കോടതി വിധിച്ചു. ജോർജിയയിലെ കൊബ് കൗണ്ടി കോടതിയാണ് വെള്ളക്കാരായ ഗ്രെഗ് മക് മൈക്കിൾ, അദ്ദേഹത്തിന്റെ മകൻ ട്രാവിസ്, അയൽക്കാരൻ വില്യം റോഡി ബ്രയാൻ എന്നിവർ കുറ്റക്കാരെന്ന് വിധിച്ചത്. മൂവർക്കും ജീവപര്യന്തം തടവ് ലഭിച്ചേക്കും.
2020 ഫെബ്രുവരി 23നാണ് അഹമദ് ആർബറിയെന്ന 25കാരന്‍ കൊല്ലപ്പെട്ടത്. ബ്രൺസ്‌വിക്കിന് സമീപത്തുകൂടി വ്യായാമത്തിനായി ഓടുകയായിരുന്ന ഇരുപത്തഞ്ചുകാരനെ പൊലീസുകാരനായ ഗ്രിഗറിയും മകനും തോക്കുമായി പിന്തുടർന്നു. അയൽക്കാരനായ വില്യമും ഒപ്പം കൂടി. മൂന്നുതവണ ഇടിച്ചുവീഴ്‌ത്താൻ ശ്രമില്ലെങ്കിലും ആർബറി ഒഴിഞ്ഞുമാറി. തുടർന്ന്, മൂവരും ചേർന്ന് വളഞ്ഞ് വെടിവച്ച് കൊന്നു. എലിക്കെണിയിൽ വീഴ്ത്തിയതുപോലെ ആർബിയെ കുടുക്കിയെന്നാണ് ഇവർ പിന്നീടു നൽകിയ മൊഴി. ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. പൊലീസുകാരൻ പ്രതിയായ കേസിൽ മെല്ലെപ്പോക്കുണ്ടെന്നും പ്രതിയെ രക്ഷിക്കാൻ ഇടപെടൽ ഉണ്ടാകുന്നെന്നും ആരോപണം ഉണ്ടായി.
ആർബറിയുടെ കൊലപാതകത്തിനു പിന്നിൽ വംശീയ വിദ്വേഷവുമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ആർബറിയെ വെടിവച്ചശേഷം ട്രാവിസ് വംശീയ പരാമർശം നടത്തുന്ന വിഡിയോ, പ്രതികളുടെ സോഷ്യൽ മീഡിയയിലെ വംശീയ പരാമർശങ്ങൾ തുടങ്ങിയവ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.കൊലപാതക കാരണം വംശീയ വിദ്വേഷമാണെന്ന കേസിന്റെ വാദം ഫെബ്രുവരിയിൽ കോടതി കേൾക്കും. ഫ്ലോയ്ഡ് വിചാരണയ്ക്കു ശേഷം അമേരിക്കയിൽ ശ്രദ്ധാകേന്ദ്രമാകുന്ന മറ്റൊരു വിചാരണയ്ക്കാണ് തുടക്കമാകുന്നത്,
അതെ സമയം കേസിൽ പിന്തുണച്ചവർക്ക് ആർബറിയുടെ അമ്മ വാൻഡ കൂപ്പർ ജോൺസ് നന്ദി പറഞ്ഞു. വിധി കേൾക്കാൻ വലിയ ആൾക്കൂട്ടമാണ് കോടതി മുറ്റത്ത് ഉണ്ടായിരുന്നത്.