യൂറോപ്യൻ വമ്പന്മാരോട് പൊരുതി തോറ്റ് ഘാന: ഇതിഹാസം രചിച്ച് റൊണാൾഡോ

ഫിഫ ലോകകപ്പ് എച്ച് ഗ്രൂപ്പില്‍ പൊരുതി കളിച്ച ഘാനയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തു പോർച്ചുഗൽ. ക്രിസ്റ്റിയാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ പോർച്ചുഗലിന് വേണ്ടി അക്കൗണ്ട് തുറന്നപ്പോൾ സംഭവിച്ചത് ഒരു പുതു ചരിത്രം ആണ്. 5 വിത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന അപൂർവ നേട്ടം. ജാവോ ഫെലിക്‌സ്, റാഫേല്‍ ലിയോ എന്നിവരാണ് പോർച്ചുഗലിന്റെ ഗോളുകൾ നേടിയത്. മത്സരത്തിലുടനീളം വമ്പന്മാരായ പോർച്ചുഗലിന് വലിയ ഭീഷണി സൃഷ്ട്ടിച്ച ഘാനക്ക് വേണ്ടി ആന്ദ്രേ അയൂ, ഒസ്മാന്‍ ബുകാരി എന്നിവരാണ് ഗോളുകള്‍ നേടിയത്

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും പോര്‍ച്ചുഗല്‍ മുന്നിലായിരുന്നു. എന്നാല്‍ ലക്ഷ്യത്തില്‍ നിന്ന് മാത്രം അകന്നുനിന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കിയാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്. 10-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന് ഗോളിനുള്ള അവസരം ലഭിക്കുന്നത്. ബെര്‍ണാഡോ സില്‍വയുടെ ത്രൂബോള്‍ റൊണാള്‍ഡോ സ്വീകരിച്ച് ഗോളിന് ശ്രമിച്ചെങ്കിലും ഘാന ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. 13-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡ്ഡര്‍ ശ്രമവും പരാജയപ്പെട്ടു. 28-ാം മിനിറ്റില്‍ ജാവോ ഫിലിക്‌സിന്റെ ഷോട്ട് ലക്ഷ്യത്തില്‍ നിന്നകന്നുപോയി. 31-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഗോള്‍ നേടിയെങ്കിലും റഫറി ഫൗള്‍ വിളിച്ചിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ അമിതമായി പ്രതിരോധത്തിൽ ഫോക്കസ് ചെയ്യാൻ ശ്രമിച്ചത് ആഫ്രിക്കൻ പടക്ക് വിനയായി. ബോക്‌സില്‍ റൊണാള്‍ഡോയെ പ്രതിരോധതാരം സലിസു വീഴ്ത്തിയതിത്തിനു ലഭിച്ച പെനാൽറ്റി, ഒരു ബുള്ളറ്റ് ഷോട്ടിലൂടെ റൊണാൾഡോ ഗോൾ ആക്കി മാറ്റി. 65-ാം മിനിറ്റിലായിരുന്നു ഗോള്‍. എന്നാൽ പോർച്ചുഗലിന്റെ ആഹ്ലാദനത്തിന് നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു,

കുഡുസിന്റെ നിലംപറ്റെയുള്ള ക്രോസില്‍ കാലു ഘാനക്ക് വേണ്ടി അയൂ വല കുലുക്കിയപ്പോൾ പോർച്ചുഗൽ ഞെട്ടി.. സ്‌കോര്‍ 1-1. എന്നാല്‍ 78-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ലീഡ് തിരിച്ചുപിടിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം കൂടിയായ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ത്രൂ ബോള്‍ സ്വീകരിച്ച ഫെലിക്‌സ് അനായാസം ഗോല്‍ കീപ്പറെ കീഴടക്കി.സ്‌കോർ 2-1, ലീഡ് തിരിച്ചു പിടിച്ച ആവേശത്തിൽ വീണ്ടും ബ്രൂണോയുടെ അസ്സിസ്സ്റ്റിൽ പകരക്കാരൻ ആയിറങ്ങിയ ലിയോവോയുടെ തകർപ്പൻ ഫിനിഷ് സ്‌കോർ 3-1, തിരിച്ചടിക്ക് കിണഞ്ഞ് ശ്രമിച്ച ഘാനയ്ക്ക് ഒരു ഗോള്‍കൂടി മടക്കാനായി. ബുകാരിയുടെ ഹെഡ്ഡറാണ് ഗോളില്‍ അവസാനിച്ചത്. എന്നാൽ അവസാന വിസിൽ മുഴങ്ങുമ്പോൾ ജയം പോർച്ചുഗീസ് പടക്കായിരുന്നു.