എകീകൃത ജിസിസി വിസ അടുത്ത വർഷം നിലവിൽ വന്നേക്കും

ജിസിസിയിലെ ആറ് രാജ്യങ്ങളിൽ പ്രവേശനം സാധ്യമാകുന്ന എകീകൃത ടൂറിസം വിസ വൈകാതെ നിലവിൽ വന്നേക്കും. ഒരൊറ്റ ടൂറിസ്റ്റ് വിസയിൽ ഖത്തർ,ഒമാൻ, യുഎഇ, സൌദി, ബഹ്റൈൻ, കുവൈത്ത് എന്നീ ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്നതാണ് പുതിയ ഏകീകൃത വിസാ സംവിധാനം.

എകീകൃത ടൂറിസം വിസ പദ്ധതിക്ക് ജിസിസി രാജ്യങ്ങളിലെ അഭ്യന്തര മന്ത്രിമാരുടെ യോഗം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഒമാനിൽ ചേർന്ന ജിസിസി ആഭ്യന്തരമന്ത്രിമാരുടെ നാൽപ്പതാം യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

അടുത്ത വർഷം അവസാനമോ 2025- തുടക്കത്തിലോ ആയി ഏകീകൃത വിസ സംവിധാനം നിലവിൽ വന്നേക്കും എന്നാണ് കരുതുന്നത്.

ജി.സി.സി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും തുടക്കം കുറിച്ചു.

ഷെൻഗൻ വിസ മോഡലിൽ ഒരു വിസ കൊണ്ട് മറ്റ് എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജി.സി.സി രാജ്യങ്ങളിലും സന്ദർശനം നടത്താൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി. നിലവിൽ ജി.സി.സി പൗരന്മാർക്ക് ആറ് രാജ്യങ്ങളിലേക്കും സൗജന്യമായി പ്രവേശിക്കാൻ കഴിയും. എന്നാൽ, ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്കും സന്ദർശകർക്കും ഓരോ രജ്യത്തേക്കും പ്രവേശിക്കുന്നതിന് അതാത് രാജ്യങ്ങളുടെ വിസകൾ ആവശ്യമാണ്.