യുഎഇ- കേരള വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു; ആശങ്കയോടെ പ്രവാസികൾ

അവധിയ്ക്ക് നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ യുഎഇ- കേരള വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു. യുഎഇ- കേരള സെക്ടറില്‍ 3000- 8300 രൂപ വരെയും കേരള- യുഎഇ സെക്ടറില്‍ 3000- 6000 രൂപയുടെയും വര്‍ധനയാണ് ഉണ്ടായത്. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവും സ്‌കൂള്‍ അവധിയും ദുബായ് എക്സ്പോ തീരുന്നതുമാണ് യാത്രക്കാരുടെ എണ്ണം ഉയരാന്‍ കാരണം.

വരാനിരിക്കുന്ന വിഷു, റമദാന്‍, പെരുന്നാള്‍ എന്നിവ പ്രമാണിച്ച് ടിക്കറ്റ് നിരക്ക് ഇനിയും കൂടുമെന്നാണ് സൂചന. മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര യാത്രാ വിലക്ക് ഇന്ത്യ പിന്‍വലിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് പ്രവാസികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് എയര്‍ലൈനുകളുടെ നടപടി. കോവിഡ് ഭീതിയില്‍ യാത്ര ചെയ്യാന്‍ മടിച്ചിരിക്കുന്ന യാത്രക്കാരെ ആകര്‍ഷിക്കാന്‍ നിരക്ക് കുറയ്ക്കുമെന്ന സൂചന എയര്‍ലൈനുകള്‍ നല്‍കിയിരുന്നെങ്കിലും ബുക്കിങ് കൂടിയതോടെ നിരക്ക് കൂടുകയായിരുന്നു. മേയ് ആദ്യവാരം വരെ നിരക്കില്‍ കുറവുണ്ടാകില്ലെന്നാണ് സൂചന.

യുഎഇയിലേക്ക് കേരളത്തിലേക്കുള്ള വിവിധ സെക്ടറിലേക്ക് കഴിഞ്ഞയാഴ്ച വണ്‍വേയ്ക്ക് 350 ദിര്‍ഹത്തിന് (7269 രൂപ) കിട്ടിയിരുന്ന ടിക്കറ്റിന് ഇപ്പോള്‍ ചില എയര്‍ലൈനുകളില്‍ 150 മുതല്‍ 700 ദിര്‍ഹം (14525 രൂപ) വരെ ഉയര്‍ത്തി. വിമാന ഇന്ധനവില ഉയര്‍ന്നതും കഴിഞ്ഞ 2 വര്‍ഷങ്ങളിലെ നഷ്ടവും നികത്താന്‍ മറ്റ് വഴികളില്ലെന്നാണ് എയര്‍ലൈനുകളുടെ നിലപാട്.