സൗദി അറേബ്യ; വ്യവസായ മേഖലയിലെ ലെവി ഇളവ് കാലാവധി നീട്ടി, പ്രവാസികൾക്ക് ആശ്വാസം

സൗദി അറേബ്യയിലെ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി ഇളവ് 2025 ഡിസംബർ 31 വരെ നീട്ടി. വിദേശതൊഴിലാളികളുടെ പേരിൽ തൊഴിലുടമകൾ സൗദി മാനവവിഭവശേഷി മന്ത്രാലയത്തിൽ അടയ്ക്കേണ്ട ഈ തുക സർക്കാർ നൽകുന്നത് തുടരാനാണ് തീരുമാനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രവാസികൾക്ക് കൂടി സഹായകരമായ സുപ്രധാന തീരുമാനമെടുത്തത്. വ്യവസായ മേഖലക്ക് സൗദി ഭരണകൂടം നൽകുന്ന പ്രാധ്യാന്യമാണ് തീരുമാനത്തിൽ പ്രതിഫലിച്ചതെന്ന് മന്ത്രി ബന്ദർ അൽ കുറൈഫ് പറഞ്ഞു.

കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കരകയറാനും വ്യവസായ മേഖലയ്ക്ക് ഉത്തേജനം നൽകാനും രണ്ടുവർഷം മുമ്പ് സർക്കാർ പ്രഖ്യാപിച്ച ഈ ആനുകൂല്യം ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കാനിരിക്കെയാണ് അടുത്ത വർഷം അവസാനത്തേക്ക് നീട്ടിയത്. ഇത് വൻതോതിൽ സൗദി അറേബ്യയിലെ വ്യവസായ മേഖലക്ക് ഉണർവും പ്രയോജനവും നൽകുമെന്നാണ് വിലയിരുത്തൽ. ഒരു വിദേശ തൊഴിലാളിക്ക് മേലുള്ള പ്രതിമാസ ലെവി 800 റിയാലാണ്. സൗദി തൊഴിൽ നിയമം അനുസരിച്ച് തൊഴിലുടമ അല്ലെങ്കിൽ സ്ഥാപന നടത്തിപ്പുകാരാണ് ഇത് അടയ്ക്കേണ്ടത്. ഈ ബാധ്യതയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. വ്യവസായ മേഖലയിലെ സ്ഥാപനങ്ങൾക്ക് 3000 കോടിയോളം റിയാലാണ് ലെവി ഇളവിലൂടെ ലാഭിക്കാനാകുക.