സൗദി അറേബ്യ എംപോക്‌സ് മുക്തമെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി

സൗദി അറേബ്യയില്‍ എംപോക്‌സ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. എംപോക്‌സ് ടൈപ്പ് 1 കേസുകളൊന്നും സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഗോളതലത്തില്‍ എംപോക്‌സ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സൗദിയുടെ വിശദീകരണം. ശനിയാഴ്ചയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സൗദിയിലെ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാണ്. വൈറസ് വ്യാപനം തടയാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ബോധവത്കരണ ക്യാമ്പയിനുകളും നടത്തിയിട്ടുണ്ട്.

നേരത്തെ പാകിസ്ഥാനിൽ എംപോക്സ് രോഗം സ്ഥിരീകരിച്ച 34 വയസ്സുകാരൻ സൗദി അറേബ്യയിൽ നിന്നും മടങ്ങിയെത്തിയെ ആളാണ്, ഈ റിപ്പോട്ടിനു പിന്നാലെ ആണ് സൗദി അറേബ്യ മുൻകരുതൽ നീക്കങ്ങൾ ശക്തമാക്കിയിരിക്കുന്നത്. അതേസമയം രോഗം കണ്ടെത്തിയ യുവാവുമായി ഇടപഴകിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു.

മങ്കിപോക്സ്‌ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഫ്രിക്കയിൽ മാത്രം വൈറസ് ബാധിച്ച് 500 ലധികം ആളുകൾ മരിച്ചതിനാലാണ് സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

ലോകത്തെ 13 രാജ്യങ്ങളിലായി പതിനാലായിരത്തിലധികം കേസുകൾ കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ജാഗ്രതാ നിർദേശവും അടിയന്തരാവസ്ഥയും ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ആഫ്രിക്കൻ രാജ്യമായ കോം​ഗോയിൽ 450 ൽ അധികം ആളുകളാണ് വൈറസ് ബാധിച്ച് മരിച്ചത്.

ഈ വർഷം ആഫ്രിക്കയിൽ 14,000-ത്തിലധികം കേസുകളും 524 മരണങ്ങളും ഉണ്ടായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നീ നാല് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അടുത്തിടെ ആദ്യമായി കുരങ്ങുപനി തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു.