ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന പ്രായപരിധി നീക്കം ചെയ്ത് സൗദി സര്‍ക്കാര്‍

ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന പ്രായപരിധി നീക്കം ചെയ്ത് സൗദി സര്‍ക്കാര്‍. കൊവിഡ് പശ്ചാത്തലത്തില്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നതിനുള്ള പ്രായപരിധി അറുപത്തഞ്ചാക്കിയിരുന്ന തീരുമാനമാണ് സൗദി ഹജ്ജ് മന്ത്രാലയം പിന്‍വലിച്ചത്. കൊവിഡ് പ്രതിസന്ധിയില്‍ ഹജ്ജ് നിര്‍വ്വഹണത്തിനുള്ള പ്രായപരിധി നിശ്ചയിച്ചതോടെ നിരവധി പേര്‍ക്ക് അവസരം നഷ്ടപ്പെട്ടിരുന്നു.നേരത്തെ എഴുപത് വയസ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ തന്നെ ഹജ്ജ് നിര്‍വ്വഹിക്കാന്‍ അനുവാദം നല്കിയിരുന്നു.കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം പകുതിയായി വെട്ടിക്കുറച്ചിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് ക്വാട്ട ഇതോടെ രണ്ട് ലക്ഷമായി കുറഞ്ഞു. കേരളത്തില്‍ നിന്ന് പന്ത്രണ്ടായിരത്തോളം പേര്‍ എന്ന ഹജ്ജ് ക്വാട്ട അയ്യായിരം പേര്‍ എന്നായി ചുരുങ്ങിയിരുന്നു. ഹജ്ജ് തീര്‍ഥാടകരുടെ പ്രായപരിധി ഒഴിവാക്കിയതുപോലെ ക്വാട്ടയും പുന;സ്ഥാപിക്കുമെന്നാണ് സൂചന. 2025 ല്‍ ഹജ്ജിന് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ടാകും. ഇത്തരത്തില്‍ കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്നതിന് 20,000 കോടിറിയാലിന്റെ വികസനപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും സൗദി ഹജ്ജ് മന്ത്രാലയം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ വനിതാ ഹജ്ജ് തീര്‍ഥാടകര്‍ക്കൊപ്പം പുരുഷനായ രക്ത ബന്ധു വേണമെന്ന നിയമം സൗദി സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. വനിതാതീര്‍ഥാടകര്‍ക്ക് സ്ത്രീ സുഹൃത്തുക്കളോടൊപ്പമോ മറ്റോ ഇനി ഹജ്ജ് നിര്‍വ്വഹിക്കാമെന്ന് ഹജ്ജ് മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റാബിയാന്‍ വ്യ്ക്തമാക്കിയിരുന്നു.