ചാരവൃത്തിക്കേസിൽ എട്ട് ഇന്ത്യൻ നാവികരുടെ വധശിക്ഷ ഒഴിവാക്കി ഖത്തർ

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കു വേണ്ടിയും ഇസ്രയേലിന് വേണ്ടിയും ചാരപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെന്ന കുറ്റത്തിന് ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥരായ എട്ട് പേർക്ക് വിധിക്കപ്പെട്ട ശിക്ഷയിൽ ഇളവ്. ഇവരുടെ ശിക്ഷ അപ്പീല്‍ കോടതി വധശിക്ഷ ഇളവ് ചെയ്ത് ജയിൽ ശിക്ഷയായി കുറച്ചുവെന്നാണ് റിപ്പോർട്ട്.

കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്‌ട്‌, ഗോപകുമാർ രാഗേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണ്. നേരത്തെ തന്നെ ഖത്തർ ഇന്റലിജൻസിന്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഇവരെ 2022 ഓഗസ്റ്റ് 30 നാണ് കസ്റ്റഡിയിലെടുത്തത്. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്രതിരോധ കമ്പനിയിലെ ജീവനക്കാരായാണ് ഇന്ത്യന്‍ നേവിയുടെ മുന്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാമ്യത്തിനായി നിരവധി തവണ ഇവർ അപേക്ഷ നൽകിയിരുന്നു. എന്നാൽ അതെല്ലാം തള്ളുകയായിരുന്നു. എട്ടുപേരെയും ഒരു വർഷത്തോളം തടവിലിട്ട ശേഷമാണ് ഖത്തർ കോടതി ഒക്ടോബ‍ർ 26ന് വധശിക്ഷ വിധിച്ചത്. ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ രക്ഷിക്കാൻ നിയമപരമായ എല്ലാ വഴികളും തേടുമെന്ന് അറസ്റ്റിലായവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ ഉറപ്പു നൽകിയിരുന്നു.