ആഗോളതലത്തിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നോര്‍ക്ക സംഘടിപ്പിച്ച ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സ് 2021ന് ഉജ്വല തുടക്കം. നൂറുകണക്കിന് പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തില്‍ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും നിലവിലുള്ള കേന്ദ്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രകടപത്രികയില്‍ പ്രഖ്യാപിച്ചിട്ടുള്ള 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. കോവിഡു മഹാമാരി നമുക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. തൊഴില്‍ സമ്പ്രദായങ്ങള്‍ തന്നെ ഇന്നു മാറി. ഈ സാഹചര്യം മനസ്സിലാക്കി സംസ്ഥാനത്തെ യുവജനതയ്ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി കെ-ഡിസ്‌ക് ഒരു പോര്‍ട്ടല്‍ തുടങ്ങിക്കഴിഞ്ഞു. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ്. ഈ പരിശ്രമങ്ങളില്‍ വിദേശമലയാളികളും തങ്ങളുടേതായ പങ്ക് വഹിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ സഹോദരങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനായി ഒഴിവുകള്‍, അത് ഒരെണ്ണമായാല്‍പോലും കണ്ടെത്താനവര്‍ക്ക് കഴിയും. അതിന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.