ഹമാ ഗവർണറേറ്റിലെ മസ്യാഫ് പ്രദേശത്തെ ലക്ഷ്യമാക്കി ഡസൻ കണക്കിന് സിറിയക്കാരുടെ ജീവൻ അപഹരിച്ച ഇസ്രായേൽ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച് ഒമാൻ വിദേശകാര്യ മന്ത്രാലയം. ഇസ്രയേലിൻ്റെ ആക്രമണാത്മക സമ്പ്രദായങ്ങൾക്കും ഇസ്രായേൽ നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്കും അന്ത്യം കുറിക്കേണ്ടതിൻ്റെ ആവശ്യകത ഒമാൻ ഓർമ്മിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങളോട് വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
അതെ സമയം സിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. 52ലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മധ്യ സിറിയയിൽ ഹമ പ്രവിശ്യയിലെ മസ്യാഫ് മേഖലയിലാണ് ആക്രമണം നടന്നത്. തീര നഗരമായ താർതൂസിനടുത്തും ആക്രമണം ഉണ്ടായി.സിവിലിയൻമാരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. ലബനാനിലെ ഹിസ്ബുല്ലക്ക് ആയുധവിതരണം നടക്കുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന വാദം ഇറാനും സിറിയയും നിഷേധിച്ചു. ബൈഡന്‍റെ നേതൃത്വത്തിൽ ഗസ്സയിലെയും മേഖലയിലെയും സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്കൻ ദേശീയസുരക്ഷാ സമിതി രംഗത്തെത്തിയിട്ടുണ്ട്.