സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അജിത്ത് കോളശ്ശേരി ചുമതലയേറ്റു. കെ.ഹരികൃഷ്ണന്‍ നമ്പൂതിരി സ്ഥാനമൊഴിഞ്ഞതോടെയാണ് നിലവില്‍ ജനറല്‍ മാനേജര്‍ കൂടിയായ അജിത്ത് കോളശ്ശേരി ചുമതല ഏറ്റെടുക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റ് സര്‍വ്വീസില്‍ അഡീഷണൽ സെക്രട്ടറിയാണ് അജിത്ത് കോളശ്ശേരി. 2016 മുതൽ നോർക്ക റൂട്ട്സിൽ വിവിധ സീനിയർ മാനേജർ തസ്തികളിലും, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, റിക്രൂട്ട്മെന്റ് വിഭാഗങ്ങളിലും, ജനറല്‍ മാനേജര്‍ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസി മലയാളികളുടെ സഞ്ചാര, കുടിയേറ്റ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഉക്രൈയ്നില്‍ നിന്നും മലയാളി വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനും, ലോക കേരള സഭയുടെ മൂന്ന് പതിപ്പുകൾ ഏകോപിപ്പിക്കുന്നതിലും ഇദ്ദേഹം നേതൃത്വം നൽകി. കുടിയേറ്റം, സഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ദേശീയ- രാജ്യാന്തര സെമിനാറുകളിൽ പങ്കെടുക്കുകയും കുവൈറ്റ്, യുഎഇ, യുകെ, യുഎസ്എ എന്നിവിടങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ നോർക്കയെയും കേരള സർക്കാരിനെയും പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം പാമ്പാടി സ്വദേശിയാണ്.
അതെ സമയം സ്ഥാനമൊഴിയുന്ന നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയ്ക്ക് ഊഷ്മളമായ യാത്രയയപ്പു നല്‍കി. മാതൃഡിപ്പാര്‍ട്ട്മെന്റായ എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിലേയ്ക്ക് ഫെബ്രുവരി 21 ഹരികൃഷ്ണൻ നമ്പൂതിരി മടങ്ങും. തൈയ്ക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യാത്രയയപ്പു ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ലോക കേരള സഭ ഡയറക്ടര്‍ ഡോ.കെ. വാസുകി, നോര്‍ക്ക അഡീഷണൽ സെക്രട്ടറി സിന്ധു. എസ്, നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, ജീവനക്കാര്‍ തുടങ്ങിവര്‍ സംബന്ധിച്ചു.