ബ്ലെഡ് മണി ചർച്ചകൾ ഉടൻ, മോചനശ്രമം വേഗത്തിലാക്കും; നിമിഷ പ്രിയയെ കാണാൻ അമ്മ യെമനിലെത്തി

യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി യെമനിൽ എത്തി. ഇന്നലെ രാത്രിയാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകൾ ഉടൻ നടക്കും. ജയിലിലുള്ള നിമിഷ പ്രിയയെയും അമ്മ കാണുമെന്നും അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ അറിയിച്ചു. മോചനത്തിനായുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനാണ് അമ്മ യെമനിൽ എത്തിയത്.

നിമിഷ പ്രിയയുടെ കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത് 2017 – ൽ ആണ്. യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്‌ക്കെതിരേയുള്ള കേസ്. കേസ് പരിശോധിച്ച യെമൻ സുപ്രീം ജുഡീഷ്യൽ കോടതി നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചു. സംഭവം വാർത്തയായ ഉടനെ തന്നെ നിമിഷ പ്രിയക്ക് വേണ്ടിആക്ഷൻ കൗൺസിലും, നിയമവിദഗ്ധരും എല്ലാം രംഗത്ത് വന്നിരുന്നു. 2021 ഓഗസ്റ്റിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃതത്തിലുള്ള ഇന്‍റര്‍നാഷണല്‍ ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചത്. സുപ്രീം കോടതിയില്‍ നിന്ന് രാജ്യാന്തരതല പ്രതിനിധികളടക്കമുള്ളവരാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. യെമനിലെ മേല്‍ക്കോടതികള്‍ വിചാരണ തുടങ്ങിയപ്പോള്‍ തന്നെ ആക്ഷൻ കൗണ്‍സില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തലത്തിലും എംബസി തലത്തിലും കോടതി തലത്തിലും ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യെമനിലെ തന്നെ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം നിമിഷപ്രിയയ്ക്കായി ലഭ്യമാക്കി.

ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായതോടെ 2016 മുതൽ യെമനിലേക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻ്റെ യാത്രാ നിരോധനമുണ്ട്, ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ സർക്കാരിന്റെ അനുമതിയില്ലാതെ യെമൻ സന്ദർശിക്കാൻ കഴിയില്ല. അതിനാൽ ഒത്തുതീർപ്പ് ചർച്ചകൾക്കായി ഇരയുടെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. നിമിഷ പ്രിയയുടെ കേസിൽ സ്ഥിതിഗതികൾ വഷളായത് യെമനിലെ ആഭ്യന്തര സംഘർഷം രൂക്ഷമായത് മൂലം ആണ്. അവർ വിചാരണയ്ക്ക് വിധേയമായ യെമനിലെ സന എന്ന നഗരം ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. ഇവിടെ എന്തെങ്കിലും തരത്തിലുള്ള നയതന്ത്രഇടപെടൽ നടത്താനും തടസ്സങ്ങൾ നേരിട്ടിരുന്നു.

യെമൻ പൗരന്റെ കുടുംബത്തെ നേരിൽക്കണ്ട് ശിക്ഷ ഇളവ് നേടാൻ നിമിഷപ്രിയയുടെ അമ്മ കേന്ദ്ര സർക്കാരിനെ സമീപിച്ചെങ്കിലും, അനുമതി ലഭിച്ചില്ല, നീണ്ട ഒരു വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം ദില്ലി ഹൈക്കോടതി ഇടപെട്ടതോടെയാണ് അവർക്ക് യമനിലേക്ക് പോകാൻ അനുമതി ലഭിച്ചത്