ബീച്ച് പാർക്കുകളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കരുതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്

ബീച്ച് പാർക്കുകൾ മലിനമാക്കുന്ന പ്രവർത്തികളിൽ എർപ്പെടരുതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് മുനിസിപ്പാലിറ്റി അധികൃതർ അറിയിപ്പ് നൽകിയത്. “ശാന്തമായ അന്തരീക്ഷം ആസ്വദിക്കുന്നതിനും, വിശ്രമിക്കുന്നതിനുമായി എല്ലാത്തരത്തിലുള്ള സന്ദർശകരും എത്തുന്ന പൊതു ഇടങ്ങളാണ് ബീച്ച് പാർക്കുകൾ, ഇത്തരം ഇടങ്ങൾ പുക, അഴുക്ക്, മറ്റു മാലിന്യങ്ങൾ എന്നിവ മൂലം മലിനമാക്കരുത്.” മുൻസിപ്പാലിറ്റി അറിയിപ്പിൽ പറഞ്ഞു.

എല്ലാവരുടെയും സുരക്ഷ മുൻനിർത്തി ഇത്തരം ഇടങ്ങൾ വൃത്തി ആയി സൂക്ഷിക്കാൻ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും, ഇതിനായി ആവശ്യമായ നിരീക്ഷണം, മറ്റു നടപടികൾ എന്നിവ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കൈക്കൊള്ളുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിനാൽ ഇത്തരം ഇടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ കൃത്യമായി പാലിക്കാനും, ഇത്തരം ഇടങ്ങളിലേക്ക് വാഹനങ്ങൾ ഇറക്കുന്നത് തടയുന്നതിനായി നിർമ്മിച്ചിട്ടുള്ള തടസങ്ങൾ മറികടക്കരുതെന്നും മുനിസിപ്പാലിറ്റി ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ബീച്ച് പാർക്കുകളിലും, കടലോരങ്ങളിലും വാഹനങ്ങൾ ഓടിക്കുന്നത് ദൂഷ്യഫലങ്ങൾ ഉണ്ടാക്കും, ഇത്തരം തെറ്റായ പ്രവണതകൾ 1111 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.